
ദില്ലി: രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിർമാണം വേണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ ആര്‍എസ്എസിന്‍റെ സങ്കല്പ രഥയാത്ര തുടങ്ങി. ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ഡിസംബര്‍ 9-ന് ദില്ലിയിൽ 5 ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള റാലിയും ആര്‍എസ്എസ് നടത്തും.
ദില്ലിയിലെ ഝണ്ഡേവാലയിൽ നിന്നാണ് രാമക്ഷേത്രത്തിനായി ആര്‍.എസ്.എസിന്‍റെ സങ്കല്പരഥയാത്ര തുടങ്ങിയിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന രഥയാത്ര ദില്ലിയിലൂടെ മാത്രമായിരിക്കും സഞ്ചരിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീംകോടതി തീരുമാനത്തിന് കാത്തുനിൽക്കാതെ ഓര്‍ഡിനൻസ് ഇറക്കണമെന്ന് ആർഎസ്എസ്സും ആവശ്യപ്പെടുന്നു.
ഡിസംബര്‍ 9-ന് ദില്ലിയിലെ രാംലീലാ മൈതാനിയിൽ നടക്കുന്ന അഞ്ചുലക്ഷം പേരുടെ റാലിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും. ബാബറി മസ്ജിദ് തകർത്തതിന്‍റെ ഇരുപത്തിയാറാം വാർഷികത്തിലാണ് രഥയാത്ര തുടങ്ങിയിരിക്കുന്നത്.
വിഎച്ച്പിയും ശിവസേനയും അയോദ്ധ്യയിൽ കഴിഞ്ഞ ആഴ്ച ധര്‍മ്മസഭയും ആരതിയും നടത്തിയിരുന്നു. രണ്ടര ലക്ഷത്തോളം പേരാണ് വിഎച്ച്പിയുടെ ധർമ്മസഭയിൽ പങ്കെടുത്തത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam