
മുംബൈ: റിസർവ് ബാങ്ക് താൽകാലിക ഗവർണറായി എൻഎസ് വിശ്വനാഥൻ ചുമതലയേറ്റേക്കും. ആർബിഐ ഗവർണറായിരുന്ന ഉർജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെൻട്രൽ ബാങ്കിലെ മുതിർന്ന ഡെപ്യൂട്ടി ഗവർണറാണ് എൻ എസ് വിശ്വനാഥൻ. 2016ൽ ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി വിശ്വനാഥൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ആർബിഐ ഭരണസമിതിയോഗം ചേരാനിരിക്കേയാണ് ഉർജിത് പട്ടേലിന്റെ രാജി. അതുകൊണ്ടുതന്നെ ആർബിഐ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ യോഗമാണ് നടക്കാനിരിക്കുന്നത്. ഗവർണറായി അധികാരത്തിലേറ്റാൽ വെള്ളിയാഴ്ച നടക്കുന്ന സെൻട്രൽ ബോർഡ് യോഗത്തിൽ വിശ്വനാഥൻ ആയിരിക്കും പങ്കെടുക്കുക. സർക്കാർ തലത്തിലെ പ്രശ്നങ്ങൾ, പണപ്പെരുപ്പം, ഉത്പാദന മേഖലയിലെ വായപയുടെ ഒഴുക്ക്- പ്രത്യേകിച്ച് ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ വായപയുടെ ഒഴുക്ക് എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവെച്ചത്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉർജിത് പട്ടേൽ പറഞ്ഞു. കാലാവധി തികയാൻ ഒരുവർഷത്തോളം ബാക്കിയിരിക്കേയാണ് പട്ടേലിന്റെ രാജി.
2016ലാണ് ആർബിഐ ഗവർണറായി ഉർജിത് പട്ടേൽ ചുമതലയേൽക്കുന്നത്. റിസവർവ് ബാങ്കിന്റെ 24-ാമത്തെ ഗവർണറാണ് ഉർജിത് പട്ടേൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam