
ദില്ലി: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള അപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടില്ല. സാവകാശ അപേക്ഷയിൽ സുപ്രീംകോടതിയുടെ വിധി വന്ന ശേഷം തുടര്‍ നടപടികൾ ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പറഞ്ഞു.
ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളും യുവതികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും കൂടി ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള അപേക്ഷ ഇന്നലെ ദേവസ്വം ബോര്‍ഡ് നൽകിയത്. അപേക്ഷയിൽ സുപ്രീംകോടതി വേഗം തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ അഭിഭാഷകര്‍ അറിയിച്ചത്. സാധാരണ രീതിയിൽ കേസ് പരിഗണന പട്ടികയിൽ വരുന്നതുവരെ കാത്തിരിക്കും.
സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടുമ്പോഴും ഇക്കാര്യത്തിൽ വലിയ തിടുക്കം കാട്ടേണ്ടതില്ല എന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് ഇതിലൂടെ വ്യക്തമാണ്. ശബരിമല ഹര്‍ജികൾ ജനുവരി 22ന് മുമ്പ് പരിഗണിക്കില്ലെന്ന് മറ്റൊരു കേസിൽ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു. കേസിൽ അടിയന്തിര പ്രാധാന്യമില്ലെങ്കിൽ ദേവസ്വം ബോര്‍ഡിന്‍റെ കേസും ജനുവരി 22ലേക്ക് മാറാനാണ് സാധ്യത. ശബരിമല വിധിയുമായി ബന്ധപ്പെട്ട കേസുകൾ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മാത്രമെ പരിഗണിക്കാനാകു എന്നതും ദേവസ്വം ബോര്‍ഡിന്‍റെ കേസ് നീണ്ടുപോകാനുള്ള സാധ്യത കൂട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam