
പനാജി: ഏറെ രഹസ്യമായി തുടരുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രോഗാവസ്ഥയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യരുതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. പരീക്കര്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. എന്നാല്‍ രോഗം ഉണ്ടായിരുന്നപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയോ ഏതെങ്കിലും കാബിനറ്റ് മന്ത്രി പദവിയോ വഹിക്കുന്ന ആളായിരുന്നില്ല.
മനോഹര്‍ പരീക്കറുടെ ആരോഗ്യാവസ്ഥയെ കുറിച്ച് പരസ്യപ്പെടുത്തണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ രോഗാവസ്ഥയെ കുറിച്ചുളള വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നില്ലോ എന്ന ചോദ്യം ഉയര്‍ന്നത്.
അധികരാത്തിലിരിക്കുന്നവരുടെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളുടെ രോഗാവസ്ഥയെ കുറിച്ച് പൊതു താല്‍പര്യം മാനിച്ച് വെളിപ്പെടുത്തണമെന്നും സുര്‍ജേവാല വ്യക്തമാക്കി. തനിക്ക് എന്തൊക്കെ രോഗമുണ്ടെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ അത് താന്‍ ഒരു സംസ്ഥാനത്തിന്‍റെ അധികാരത്തിലിരിക്കുന്നതുവരെ മാത്രമാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
ഏറെ നാളായി പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്‍റെ ചികിത്സയിലാണ് പരീക്കര്‍. ചികിത്സയുമായി ബന്ധപ്പെട്ട് യുഎസ് സന്ദര്‍ശിച്ചതിന് ശേഷം തിരിച്ചെത്തിയ പരീക്കറിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ആരോഗ്യ നില മോശമായതോടെ മുഖ്യമന്ത്രിയെ ദില്ലി എയിംസിലേക്ക് മാറ്റി. പിന്നീട് ഗോവയിലേക്ക് കൊണ്ടുവന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam