
മയൂര്‍ഭാഞ്ജ്: വൈദ്യുതി തടസം തുടര്‍ക്കഥയായതോടെ മെഴുകുതിരി വെളിച്ചത്തില്‍ രോഗികളെ ചികില്‍ക്കേണ്ട ഗതികേടില്‍ ഡോക്ടര്‍മാര്‍. ഒഡിഷയിലെ മയൂര്‍ഭാഞ്ജിലെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജില്‍ നിന്നുള്ളതാണ് ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍. മെഴുകുതിരി വെളിച്ചത്തിലും മൊബൈല്‍ ഫ്ലാഷ് ലൈറ്റുകളുടേയും പ്രകാശത്തിലാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ ചികില്‍സ നടക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ഇത്തരത്തില്‍ ചികില്‍സിക്കേണ്ടി വരുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് റിപ്പോര്‍ട്ട്. നിരവധി രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ചികില്‍സ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇവിടെ ദിവസേന 180-200 വരെ രോഗികള്‍ ആശുപത്രിയില്‍ വരുന്നുണ്ട്. പ്രദേശത്ത് വൈദ്യുതിയുടെ ലഭ്യത വളരെ രൂക്ഷമാണ്. വൈദ്യുതി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് രോഗികളെ ചികിത്സിച്ചേ മതിയാകൂവെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ ധകീന രഞ്ജന്‍ തുഡു വിശദമാക്കുന്നത്.
വൈദ്യുതി വേണ്ട സമയത്ത് ലഭ്യമാകാത്തത് കാരണം നിരവധി പ്രശ്‌നങ്ങളാണ് നിലവില്‍ ആശുപത്രി നേരിടുന്നത്. പല തവണ ഇക്കര്യം പറഞ്ഞ് അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും വിഷയത്തിൽ കാര്യമായ നടപടികൾ സ്വീകരിക്കാൻ അവർ തയ്യാറായില്ലെന്ന ആരോപണങ്ങൾ ശക്തമാണ്. വൈദ്യുതി മുടങ്ങുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ യാതൊരു സംവിധാനവുമില്ലാതെ ശോചനീയാവസ്ഥയിലാണ് ആശുപത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam