തിരുവനന്തപുരം: അനലോഗിന് വിട ചൊല്ലി ദൂരദര്‍ശന്‍ ഡിജിറ്റലായി മാറുന്നു. തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നുള്ള ഭൂതല സംപ്രേഷണം ദൂരദര്‍ശന്‍ അവസാനിപ്പിച്ചു.മലയാളിക്ക് വാര്‍ത്താലോകം പരിചയപ്പെടുത്തിയ ദൂരദര്‍ശന്‍ പുതിയ കാലത്തിനൊപ്പം ചുവട് മാറുകയാണ്.
മീന്‍മുള്ളിന്‍റെ രൂപത്തിൽ മേല്‍ക്കൂരക്ക് മുകളിൽ നില്‍ക്കുന്ന ആന്‍റിനകള്‍ ഒരു കാലത്ത് ആഡംബരത്തിന്‍റെ കൂടി ചിഹ്നമായിരുന്നു. പിച്ചറ് തെളിഞ്ഞു വരുവോളം പിന്നെയും പിടിച്ച് തിരിച്ച് തിരിച്ച് ടിവി കണ്ടിരുന്നൊരു കാലമുണ്ടായിരുന്നു നമുക്ക്. ദൂരദര്‍ശന്‍ ഡിജിറ്റലാകുമ്പോള്‍ ആ ഓര്‍മ്മകള്‍ കൂടിയാണ് മായുന്നത്.
ഇനി പ്രത്യേക സെറ്റപ്പ് ബോക്സുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാകൂ.ചുരുക്കത്തില്‍ വീട്ടിലെ മേല്‍ക്കൂരകളില്‍ തലയെടുപ്പോടെ നിന്നിരുന്ന ആന്‍റിനകള്‍ നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. അനലോഗ് ഭൂതല സംവിധാനത്തിന് കാഴ്ച്ചക്കാര്‍ ഇല്ലെന്ന കാരണത്താലാണ് പുതിയ നീക്കം.
ഡിഡി.മലയാളം, നാഷണല്‍,ന്യൂസ്, സ്പോര്‍ട്ട്സ്, ഭാരതി, അനന്തപുരി എഫ്എം, ചെന്നൈ ഗോള്‍ഡ് അടക്കം അഞ്ച് ചാനലുകളും രണ്ട് എഫ്‍എഫും പുതിയ സെറ്റപ് ബോക്സിലൂടെ ലഭ്യമാക്കുമെന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്.മലയാളിക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആന്‍റിനക്കാലമാണ് ചരിത്രമായത്.