
ദില്ലി: മദ്യലഹരിയില്‍ തെരുവിൽ കിടന്നുറങ്ങുന്നവരുടെ മേൽ കാർ ഇടിച്ചുകയറ്റി രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. സോഫ്റ്റ് വെയർ എഞ്ചിനീയറായ ദാവേഷിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ രജൗരി ഗാർഡൻ പ്രദേശത്ത് ഞായറാഴ്ച്ച പുലർച്ചെ 4.30ഒാടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.
പാശ്ചിം വിഹാറിൽ നിന്നും ഒരു സുഹൃത്തിനെ കാണുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു പ്രതി. മദ്യലഹരിയില്‍ അമിത വേഗതയിൽ വാഹനമോടിച്ച പ്രതിയുടെ കാർ നിയന്ത്രണം വിട്ട് രജൗരി ഗാർഡൻ ഫ്ലൈ ഒാവറിന് സമീപം ഇഎസ്ഐ ആശുപത്രിക്ക് മുന്നിലുള്ള നടപ്പാതയിൽ കിടന്നുറങ്ങുന്ന നാല് പേരുടെ മേൽ ഇടിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ നൊറ (50), ഷീലാ (40) എന്നിവർ തൽക്ഷണം മരിച്ചു. സാരമായി പരിക്കേറ്റ മനോജ് (35),രാം സിംഗ് (55) എന്നിവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ രാംസിങ്ങിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താനും കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും ഇഎസ്ഐ ആശുപത്രിക്ക് മുന്നിലുള്ള നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് പുകവലിക്കുന്നതിനായി എഴുന്നേറ്റതിനാലാണ് തലനാരിഴക് രക്ഷപ്പെട്ടത്. പ്രതി ഹോണ്ട സിവിക്ക് കാറാണ് ഒാടിച്ചിരുന്നതെന്ന് രാംസിങ്ങ് പൊലീസിനോട് പറഞ്ഞു.
അതേസമയം കാറിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് അകപടം സംഭവിച്ചതെന്ന് ദാവേഷ് പൊലീസിൽ മൊഴി നൽകി. പുലർച്ചെ അഞ്ച് മണിക്ക് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. കാറിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതായി കാണുന്നുണ്ട്. എന്നാൽ അപകടം സംഭവിച്ചതിന് മുമ്പാണോ അല്ലെങ്കിൽ അപകടത്തിലാണോ ടയറുകൾ പൊട്ടിയതെന്ന് പറയാൻ കഴിയില്ലെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു.
സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam