
പാലക്കാട്: സിപിഎം എംഎല്‍എ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വൈകുന്നതിൽ അമർഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം സിപിഎം -ഡിവൈഎഫ്ഐ നേതാക്കൾ. പീഡന പരാതി അന്വേഷിക്കുന്നതിനേക്കാൾ, ഗൂഢാലോച നടന്നെന്ന ആരോപണത്തിനാണ് കമ്മീഷൻ മുൻതൂക്കം നൽകുന്നതെന്നാണ് ഇവരുടെ ആരോപണം. നടപടിയുണ്ടായില്ലെങ്കില്‍ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കളുടെയും നീക്കം
ഷൊര്‍ണൂർ എംഎൽഎ പി കെ ശശിക്കെതിരെ ആഗസ്റ്റ് 14നാണ് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി അംഗമായ യുവതി പരാതി നൽകുന്നത്. ആദ്യം ആരോപണങ്ങൾ നിഷേധിച്ച നേതൃത്വം, രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സെപ്റ്റംബർ 30നകം റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടിയെന്നായിരുന്നു നേതൃത്വം പെൺകുട്ടിക്ക് കൊടുത്ത ഉറപ്പ്. ശശിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പരാതി പുറത്തുവിടരുതെന്നും പാർട്ടി നേതൃത്വം പെൺകുട്ടിയോടാശ്യപ്പെട്ടു.
ഇതിനിടെ നിരവധി തവണ അനുനയ ശ്രമങ്ങളും നടന്നു. ഒത്തുതീർപ്പ് ശ്രമമുൾപ്പെടെ പെൺകുട്ടി കമ്മീഷന് മൊഴിനൽകി. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിൽ തെളിവെടുപ്പിനെത്തിയ മറ്റ് നേതാക്കൾ , പരാതിക്ക് പിന്നിൽ ഗൂഡാലോചയുണ്ടാവാമെന്ന മൊഴിയാണ് നൽകിയത്. ജില്ലയിലെ മുൻഎംഎൽഎ, കർഷകസംഘത്തിന്റെ നേതാവ്, ഒരു യുവനേതാവ് എന്നിവരുൾപ്പെടുന്ന സംഘമാണ് ഗൂഡാലോചനക്ക് പുറകിലെന്നും കമ്മീഷൻ ഇതും അന്വേഷിക്കണമെന്നും പി കെ ശശി നേതൃത്വത്തോടാവശ്യപ്പെട്ടിരുന്നു.
പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ഗൂഢാലോചന നടത്തിയെന്നും പി.കെ ശശിയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. അന്വേഷണ കമ്മീഷന്റെ ലക്ഷ്യം വഴിമാറിപ്പോവുകാണെന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം. പരാതിക്കാരിയുടെ കുടുംബാംഗങ്ങളും അമർഷത്തിലാണ്. നടപടി ഇനിയും വൈകിയാൽ പരാതിക്കാരിതന്നെ മുന്നിട്ടിറങ്ങുമെന്നാണ് സൂചന. പെൺകുട്ടി നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെങ്കിലും പരാതി പുറത്തുവിട്ടേക്കും. ഒപ്പം നിയമപരമായി പി. കെ ശശിക്കെതിരെ നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കളുടെയും നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam