
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ സ്വവസതിയില്‍ എത്തിച്ചത് സുഹൃത്ത് ബിനുവെന്ന് റിപ്പോര്‍ട്ട്. ഹരികുമാറിനെ വീട്ടിലെത്തിച്ച ശേഷം നെയ്യാറ്റിൻകരയിലെ വീട്ടിൽ സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച ശേഷം ബിനു ഒരു അംബാസിഡർ കാറിൽ അവിടെ നിന്ന് പോയതായും വിവരമുണ്ട്.
സനല്‍ കൊലക്കേസിലെ പ്രതിയെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി ഹരികുമാറിനെ തിരുവനന്തപുരത്തെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ അഞ്ചാം തിയതി സുഹൃത്ത് ബിനുവിന്റെ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ ഡിവൈഎസ്പി ഹരികുമാര്‍ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റമായിരുന്നു സനലിന്റെ മരണത്തിലേക്ക് എത്തിയത്.
വാഹനം മാറ്റി പാര്‍ക്കു ചെയ്തശേഷം തിരിച്ചെത്തിയ സനലിനെ ഡിവൈഎസ്പി മര്‍ദിച്ചശേഷം കാറിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിരുന്നില്ല. അതിനിടെയാണ് ഹരികുമാറിന്‍റെ മുന്‍കൂർ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam