ആലപ്പാട് ഖനനം: ജനങ്ങളുടെ ആശങ്ക പരിഹരിച്ചും സര്‍ക്കാര്‍ താത്പര്യം സംരക്ഷിച്ചും തീരുമാനമെന്ന് ഇ പി ജയരാജന്‍

By Web TeamFirst Published Jan 17, 2019, 11:01 AM IST
Highlights

പ്രതിഷേധക്കാരുമായി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഖനനം നിർത്തണമെന്ന് സമരക്കാർ പോലും പറഞ്ഞിട്ടില്ല. അവർക്ക് ചില ആശങ്കകൾ ഉണ്ട് അത് പരിഹരിക്കുമെന്നും ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട് ഖനനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടും സർക്കാരിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടും തീരുമാനം എടുക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. വിഎസ്സിന്‍റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുത്. എല്ലാകാലത്തും ഒരേ നിലപാട് സ്വീകരിക്കാൻ പറ്റില്ല. മുമ്പ് ഭൂമി പരന്നതായിരുന്നു, ഇപ്പോൾ ഉരുണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരുമായി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഖനനം നിർത്തണമെന്ന് സമരക്കാർ പോലും പറഞ്ഞിട്ടില്ല. അവർക്ക് ചില ആശങ്കകൾ ഉണ്ട് അത് പരിഹരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. 

അതേസമയം ആലപ്പാട്ടെ കരിമണില്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തുടര്‍പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്നാണ് വിഎസ്സിന്‍റെ ആവശ്യം. ഖനനത്തിലൂടെ ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടും മാത്രം പരിശോധിച്ചാല്‍ മതിയെന്നും വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 

ധാതു സമ്പത്ത് വെറുതെ കളയരുതെന്ന ലാഭചിന്തയിലൂടെയല്ല അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കി കാണേണ്ടതെന്ന് വ്യവസായ മന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് വിഎസ് പറയുന്നു. നിലവിലെ സ്ഥിതിയില്‍ ഖനനം മുന്നോട്ട് പോയാല്‍ കടലും കായലും ചേര്‍ന്ന് അപ്പര്‍കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസമേഖല പോലും ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും എന്ന ആശങ്കയും പ്രസ്തവാനയില്‍ വിഎസ് പങ്കുവയ്ക്കുന്നു. 

click me!