
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ബാരമുള്ളയിലെ സോപോറില്‍ ഇന്നലെ രാത്രിയോടെ സൈന്യവും തീവ്രവാദികളും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ലക്ഷ്‍കര്‍ ഭീകരരെ സൈന്യം വളഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പുല്‍വാമയ്ക്ക് സമീപ പ്രദേശമായ സോപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം പുല്‍വാമയ്ക്ക് സമീപം ഭീകരവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുഴുവന്‍ ഭീകരരെയും വധിച്ചിരുന്നു. സംഭവത്തില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യ വരിച്ചു. 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam