
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും.
കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇതിനായി കാസര്‍കോട് നിന്ന് കൂടുതല്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്തേക്കെത്തുമെന്ന് സമരസമിതി അറിയിച്ചു.
9 കുട്ടികളടക്കം 30 പേരടങ്ങുന്ന സംഘമാണ് സമരമിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തക ദയാബായി മാത്രമാണ് ഇപ്പോള്‍ പട്ടിണി സമരമിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ ദുരിതബാധിതരുടെ അമ്മമാരും പട്ടിണി സമരം തുടങ്ങും. സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ കെ ശൈലജ സമരത്തെ വിമര്‍ശിച്ചതോടെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും സമരസമിതി പറഞ്ഞു. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള സങ്കടയാത്ര.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam