
ബനിഹാള്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബനിഹാളിനടുത്ത് മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 17 പരിക്കുകളോടെ ജമ്മുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.
ബനിഹാളില്‍ നിന്ന് രാംബാനിലേക്ക് തിരിച്ച മിനി ബസ്സില്‍ അനുവദിച്ചതിലുമധികം ആളുകളെ കുത്തിനിറച്ചിരുന്നതായി പൊലീസ് പറയുന്നു. മറൂഫിനടുത്ത്, കേലമോറിലെ വളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ചെളി നിറഞ്ഞ ആഴത്തിലുള്ള ചരിവിലൂടെ തട്ടി താഴേക്ക് വീണ വാഹനം മുക്കാല്‍ ഭാഗവും തകര്‍ന്ന നിലയിലാണ്.
കുത്തനെയുള്ള ചരിവായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസ്സങ്ങളാണ് നേരിട്ടത്. ആദ്യം നാട്ടുകാരും തുടര്‍ന്ന് സൈന്യവും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 17 പേരെ ജീവനോടെ രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടര്‍ വഴിയാണ് ജമ്മുവിലേക്കെത്തിച്ചത്. 15 പേരുടെ മൃതദേഹവും മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന കാര്യം തീര്‍ച്ചയില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അല്‍പനേരത്തേക്ക് കൂടി തുടരുമെന്ന് രാംബാന്‍ മേഖല ഡിജിപി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam