ഒടുവില്‍, സാമുവല്‍ റോബിന്‍സണ്‍ തന്റെ എഫ്ബി പോസ്റ്റ് പിന്‍വലിച്ചു

By Web DeskFirst Published Apr 4, 2018, 9:00 PM IST
Highlights
  • ഇത് സംബന്ധിച്ചെഴുതി എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു

സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്‌സിന്റെ വംശീയപ്രശ്‌നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നൈജീരിയന്‍ നടനാണ് സാമുവല്‍ റോബിന്‍സണ്‍.  

ഇത് സംബന്ധിച്ചെഴുതി എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. 

തന്റെ ഭാഗം ന്യായീകരിച്ച് സാമുവല്‍ ഫേസ്ബുക്കില്‍ വീഡിയോ അപ്പ് ചെയ്തിരുന്നു. എന്നാല്‍ സാമുവലുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള തുക നല്‍കിയിരുന്നു എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളും രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് തനിക്ക് 1,80,000 രൂപമാത്രമാണ് കിട്ടിയതെന്ന് പറഞ്ഞ് സാമുവല്‍ വീണ്ടും പോസ്റ്റിട്ടു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സാമുവലിനെ അനുകൂലിച്ചും പ്രതിരോധിച്ചും നിരവധി പേരാണ് പ്രതികരിച്ചത്. 

ധനകാര്യമന്ത്രി തോമസ് ഐസക്ക്, വി.ടി.ബലറാം എംഎല്‍എ എന്നിവരും സാമുവലിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തോമസ് ഐസക്കിന്റെ പോസ്റ്റ് സാമുവല്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിലില്ല. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും സാമുവല്‍ നടത്തിയിട്ടുമില്ല. 

എന്നാല്‍ സിനിമയുടെ പ്രോഡക്ഷന്‍ കമ്പനിക്ക് സാമുവലിനെ പരിജയപ്പെടുത്തി കൊടുത്ത നൈജീരിയയിലെ കമ്പനിയുടെ ആള്‍ക്കാര്‍ തന്നെ സാമുവലിനോട് ഇത് സംബന്ധിച്ച് സംസാരിക്കുകയും അടുത്ത ദിവസങ്ങളില്‍ തന്നെ സാമുവലിന് കൂടുതല്‍ തുക നല്‍കാമെന്ന് ഏറ്റിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ വിജയകരമായി പ്രദര്‍ശം നടക്കുന്ന സിനിമ ചൊവ്വാഴ്ച്ച മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.
 

click me!