
ലാഹോര്‍: പാകിസ്ഥാനിലെ ഔദ്യോഗിക എയർലൈൻസിലെ ജീവനക്കാരുടെ യോഗ്യതകൾ പുറത്ത് വന്നതോടെ ഞെട്ടി ഏവിയേഷന്‍ മേഖല. പത്താം ക്ലാസ് പോലും പാസാകാത്തവരാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിൽ (പി ഐ എ) പൈലറ്റായി വിലസുന്നത്. പാകിസ്താൻ സിവിൽ ഏവിയേഷൻ (സി എ എ) അതോറിറ്റിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി ബെഞ്ചിനുമുന്നിൽ പൈലറ്റുമാരുടെ യോഗ്യതാ വിവരങ്ങൾ വെളിപ്പെടുത്തിയത്.
പൈലറ്റ് സ്ഥാനത്തിരിക്കുന്ന ഏഴ് പൈലറ്റുമാരുടെ സർട്ടിഫിക്കറ്റുകൾ വ്യാജമെന്നും അഞ്ചുപേർ പത്താംക്ലാസ് പോലും വിജയിച്ചിട്ടില്ലെന്ന വസ്തുതകളും സി എ എ കോടതിക്ക് മുമ്പാകെ സർപ്പിച്ച രേഖകളിൽ വ്യക്തമാക്കി. അതേസമയം കൃത്യമായ രേഖകള്‍ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും പിഐഎ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സഖീബ് നിസാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനു മുമ്പാകെയാണ് രേഖകൾ സമർപ്പിച്ചത്. ഈ പൈലറ്റുമാരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കാൻപോലും കഴിയില്ല. എന്നാൽ ഇവർ വിമാനം പറത്തി യാത്രികരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ബെഞ്ചിലെ ജസ്റ്റിസ് ഇജാസുൽ അഹ്സൻ നിരീക്ഷിച്ചു.
പാകിസ്ഥാൻ സിവിൽ ഏവിയേഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിഐഎയിലെ പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടേയും യോഗ്യതകൾ ഉറപ്പുവരുത്താൻ കോടതി ഉത്തരവിട്ടു. എന്നാൽ യോഗ്യതകൾ പരിശോധിക്കുന്നതിനായി സർവകലാശാലകളോ വിദ്യാഭ്യാസ ബോർഡോ സഹകരിക്കുന്നില്ലെന്ന് സി എ എ കോടതിയോട് പറഞ്ഞു. എന്നാൽ 4321 ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് കഴിഞ്ഞെന്നും 402 പേർ പേരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു വരുകയാണെന്നും സി എ എ വ്യക്തമാക്കി. 498 പൈലറ്റുമാരുടേയും ലൈസൻസ് പരീക്ഷയുടെ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി സി എ എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam