
മൈസൂരു ജില്ലയിലെ ഗൗരീപുര ഗ്രാമത്തിൽ കുർക്കുറെ പാക്കറ്റിൽ നിന്നും ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടം വിഴുങ്ങിയതിനെ തുടർന്ന് അഞ്ച് വയസ്സുള്ള ആൺകുട്ടി മരിച്ചു. ഇന്നലെ (1.8.'26) ആയിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ഗൗരമ്മയുടെയും ശങ്കർ നായക്കിന്‍റെയും ചെറുമകനും സന്തോഷിന്‍റെയും ഐശ്വര്യയുടെയും ഏക മകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്. പ്രാഥമിക വിവരം അനുസരിച്ച്, കുർകുറെ പാക്കറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയ ഒരു ചെറിയ പ്ലാസ്റ്റിക് ഗിഫ്റ്റ് ബോൾ കുട്ടി വിഴുങ്ങുകയായിരുന്നെന്നും ഇത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
കുർക്കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ അത് വിഴുങ്ങിയതാകാമെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശ്വാസം കഴിക്കാൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോഴാണ് വീട്ടുകാർക്കും സംശയം തോന്നിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ഹുൻസൂർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ആദ്യം മൈസൂരിലെ ഹുൻസൂരിൽ വീട്ടിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടി ആറര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. മാർച്ചിൽ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിൽ ചിന്മയ് ഗൗഡ എന്ന കുട്ടി തന്‍റെ മൂത്ത സഹോദരനോടൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ആ സമയത്ത്, കുട്ടി വീടിന്‍റെ പ്രവേശന കവാടത്തിൽ വച്ചിരുന്ന ഒരു ഉണങ്ങിയ പൂവ് എടുത്ത് അതിൽ നിന്ന് ഒരു കഷണം വായിലിട്ടു.
സഹോദരൻ അത് എടുക്കാൻ ശ്രമിക്കുമ്പോഴേക്കും കുട്ടി അത് വിഴുങ്ങിയിരുന്നു. പിന്നാലെ ശ്വാസം കഴിക്കാൻ കുട്ടി ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. പിന്നാലെ കുട്ടിയെ ഹനഗോഡുവിലെ ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. അതിന് പിന്നാലെയാണ് അഞ്ച് വയസുകാരന്‍റെ മരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam