
എറണാകുളം: എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുമ്പോള്‍ എറണാകുളം ജില്ലയിലെ പല മേഖലകളിലും പ്രതിരോധമരുന്നുകൾ എത്തിയിട്ടില്ല.വെള്ളപ്പൊക്കം രൂക്ഷമായ ആലുവ, ഏലൂർ മേഖലകളിലെ ഉൾപ്രദേശങ്ങളിൽ ഉള്ളവര് ഇതേ തുടർന്ന് പനിപേടിയിലാണ്. എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ അഞ്ച് പേരാണ് മരിച്ചത്.
മഹാപ്രളയത്തിൽ തകർന്നടിഞ്ഞിരുന്നു കീരപ്പിള്ളി കോളനി. എങ്കിലും കരളുറപ്പിൽ വീഴ്ചകളെ ഒന്നൊന്നായി ഇവർ അതീജിവിക്കുകയാണ്. പക്ഷെ പ്രളയശേഷം എത്തുന്ന പകർച്ച വ്യാധികളെകുറിച്ചുള്ള ആശങ്ക ഇവരുടെ ഉറക്കം കെടുത്തുന്നു. ശുചീകരണത്തിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡറ് പോലും ലഭ്യമാകാത്തതിനാൽ വൃത്തിഹീനമായ അന്തരീക്ഷം വലിയ ആരോഗ്യഭീഷണിയും ഉയർത്തുകയാണ്.
പറവൂര് ഏഴിക്കര , ഏലൂര്‍. കുന്നുകര, ചേന്ദമംഗലം , ചിറ്റാറ്റുകര, തുടങ്ങിയ പ്രദേശങ്ങളിലും പ്രതിരോധമരുന്ന് വിതരണം നടന്നിട്ടില്ല.ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിയിട്ടും ആരോഗ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ല.ചില ആശുപത്രിയികളിൽ ഡോക്ടർമാരുടെ അഭാവവും പ്രതിസന്ധി ആകുന്നുണ്ട്.
അടിയന്തരമായി പ്രതിരോധ മരുന്നുകൾ എത്തിക്കണമെന്നണെന്നാണ് ജനങ്ങളുടെ ആവശ്യം.ജില്ലയിൽ ഇത് വരെ 100ലേറേ പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ജില്ലയിൽ ചികിത്സ തേടിയത്.