
പാലക്കാട്: പി കെ ശശി എംഎൽഎക്കെതിരായ പീഡന പരാതിയിൽ ഡിവൈഎഫ്ഐ നേതൃത്വം പ്രതിരോധത്തിൽ . വനിതാ നേതാവിന്‍റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറയുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിതന്നെയാണ് സമവായ ചർച്ചയ്ക്ക് തുടക്കമിട്ടതെന്നും ഒരുവിഭാഗം പ്രവർത്തകർ പറയുന്നു.
പരാതിക്കാര്യം സിപിഎം ജനറൽസെക്രട്ടറി ശരിവയ്ക്കുമ്പോഴും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഇക്കാര്യമറില്ലെന്നാവർത്തിക്കുകയാണ്.
ഡിവഐഎഫ്ഐ ജില്ലാകമ്മറ്റിയംഗമായ പെൺകുട്ടി ആദ്യം ഇതേ ഘടകത്തിൽതന്നെയാണ് പരാതിയുന്നയിക്കുന്നതും. പരാതി സ്വീകരിക്കാതെ നേതൃത്വം തഴഞ്ഞു. സിപിഎം നേതാക്കൾക്ക് പെൺകുട്ടി പരാതി നൽകിയതോടെയാണ് മുഖം രക്ഷിക്കൽ നടപടിയുമായി ഡിവൈഎഫ്ഐ നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് ചർച്ച നടത്തിയത്.
എന്നാൽ ശശിക്കെതിരെ പരസ്യപ്രതികരണത്തിന് ഒരു ഡിവൈഎഫ്ഐ നേതാവും ഇതുവരെ തയ്യാറായിട്ടില്ല. അനുനയ നീക്കങ്ങളുടെ ഭാഗമായി ഒരാഴ്ച മുമ്പ് പെൺകുട്ടിക്ക് പണവും ഡിവൈഎഫ്ഐ സംസ്ഥാനസമിതിയിലേക്ക് സ്ഥാനക്കയറ്റവും നേതാക്കൾ വാഗ്ദാനം ചെയ്തു. ബൃന്ദ കാരാട്ടിന് നൽകിയ പരാതിയിലും തീരുമാനമാവാത്തതിനെ തുടർന്നാണ് വിഎസ് പക്ഷ നേതാക്കളുടെ പിന്തുണയോടെ വനിതാ നേതാവ് പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതിഅയക്കുന്നത്.
നേരത്തെ, ഡിവൈഎഫ്ഐയിലെ രണ്ട് നേതാക്കളുമായി ഈ പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന പ്രചരണം നടത്താനും ശ്രമം നടന്നിരുന്നതായി നേതാക്കൾ പറയുന്നു. ഈസാഹചര്യത്തിൽ പി കെ ശശിക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam