
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രതിപക്ഷസഖ്യ നീക്കം സജീവമാക്കി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണറിയിക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പ്രതിപക്ഷ സഖ്യത്തിന്‍റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചേരും.മഹാസഖ്യത്തിന് നേതാവല്ല നേതാക്കള്‍ ആണുള്ളതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണാടകയില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്‍റെ വസതിയില്‍ എത്തിയത്. അല്‍വാര്‍പേട്ടിലെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജെഡിഎസ് മുന്നേറ്റം പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ഊര്‍ജമേകിയെന്നാണ് ടിഡിപിയുടെ വിലയിരുത്തല്‍.
ഭരണഘടന സംരക്ഷിക്കാന്‍ 1996ലെ മൂന്നാം മുന്നണി ഫോര്‍മുലയാണ് കര്‍ണാടകത്തില്‍ നായിഡു മുന്നോട്ട്വച്ചതെങ്കില്‍, മോദിയേക്കാള്‍ വലിയ നേതാവ് സ്റ്റാലിനെന്ന് പ്രശംസിച്ചായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം.
തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ചേരുന്ന ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സ്റ്റാലിനും പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ മമതാ ബാനര്‍ജിയുമായും സിപിഎം പിന്തുണ തേടി സീതാറാം യെച്ചൂരിയുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ ബിജെപി വരുദ്ധ മഹാസഖ്യത്തിന് കളമൊരുക്കാനുള്ള ശ്രമത്തിലാണ് ടിഡിപി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ടിഡിപിയുടെ നീക്കം. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎം തുടങ്ങിയ പാര്‍ട്ടികളെ എങ്ങനെ വരുതിയിലാക്കണമെന്ന ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam