
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം വിധിപറയും. പ്രതിഭാഗത്തിന്‍റെ ജാമ്യാപേക്ഷയും വിധി പറയാന്‍ മാറ്റി. കേസില്‍ വാദം കേട്ട ശേഷം ഫ്രാങ്കോ മുളയ്ക്കലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കെട്ടിച്ചമച്ച കേസാണെന്നും തന്‍റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ പറഞ്ഞു.
ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഉടന്‍ തീരുമാനമുണ്ടാകണമെന്ന് പൊലീസും പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം ഡിവൈഎസ്പി സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി.
എന്നാല്‍, യാത്രയ്ക്കിടെ ബിഷപ്പിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ ഇത് സാരമല്ലെന്ന ഡോക്ടര്‍മാര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ യാത്ര തുടരുന്നതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും അറിയിച്ചതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചുവിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഫ്രാങ്കോയെ ആറ് മണിക്കൂര്‍ തീവ്രപിരചരണ വിഭാഗത്തില്‍ വിദഗ്ധ പരിശോധന നടത്തിയ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam