മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആൻഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ് മെഡിക്കൽ കോളേജിനായി കൈമാറുന്നത്. വെസ്റ്റഡ് ഫോറസ്റ്റ് വിഭാഗത്തിൽപ്പെട്ട 11.2778 ഹെക്ടർ (ഏകദേശം 28 ഏക്കർ) ഭൂമിയാണ് വിട്ടുനൽകാൻ ഉത്തരവായിരിക്കുന്നത്.
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന്‍റെ സ്ഥിരം ക്യാമ്പസിനായുള്ള ഭൂമി കണ്ടെത്തുക എന്ന ദീർഘകാലത്തെ വലിയ പ്രതിസന്ധി പരിഹാരത്തിലേക്ക്. മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായതായി മന്ത്രി ഒ ആർ കേളു അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. വയനാടിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് ഒരു മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത് വലിയ കടമ്പയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ നാൾ മുതൽ തൻ്റെ മുൻഗണനാ പട്ടികയിൽ ഉണ്ടായിരുന്ന വിഷയമാണിതെന്നും നിരവധി മന്ത്രിതല ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ വിജയകരമായ ഈ ഘട്ടത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആൻഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ് മെഡിക്കൽ കോളേജിനായി കൈമാറുന്നത്. നിലവിൽ വെസ്റ്റഡ് ഫോറസ്റ്റ് വിഭാഗത്തിൽപ്പെട്ട 11.2778 ഹെക്ടർ (ഏകദേശം 28 ഏക്കർ) ഭൂമിയാണ് വിട്ടുനൽകാൻ ഉത്തരവായിരിക്കുന്നത്. വനം ഭൂമി വിട്ടുനൽകുന്നതിന് പകരമായി വനവൽക്കരണം നടത്തുന്നതിനായി വയനാട് ജില്ലയിൽ തന്നെ റവന്യൂ ഭൂമി കണ്ടെത്തി നൽകിയിട്ടുണ്ട്.
ഇനി കേന്ദ്രാനുമതിയുടെ കാത്തിരിപ്പ്
സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നടപടികൾ പൂർത്തിയായതോടെ, ഇനി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി കൂടി ലഭിച്ചാൽ ഈ ഭൂമി മെഡിക്കൽ കോളേജിന് സ്വന്തമാകും. കേന്ദ്രാനുമതി വേഗത്തിലാക്കുന്നതിനായി സർക്കാർ തലത്തിൽ സജീവമായ ഇടപെടലുകൾ തുടരുമെന്ന് മന്ത്രി ഉറപ്പുനൽകി. വയനാട് മെഡിക്കൽ കോളേജിനെ അത്യാധുനിക സൗകര്യങ്ങളുള്ള മികവിന്‍റെ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


