
ജലന്ധർ: ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം വൈദികർക്ക് അയച്ച കത്തില്‍ പറയുന്നു. രൂപതക്ക് പുറത്തുപോകുന്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
19ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം അയച്ച നോട്ടീസ് കൈപ്പറ്റുന്നതിന് മുമ്പാണ് ഫ്രാങ്കോ കത്തയച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന കാര്യം മാധ്യമങ്ങള്‍ വഴി അറിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. തന്‍റെ അസാന്നിധ്യത്തില്‍ ഫാ. മാത്യു കോക്കണ്ടത്തിന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നതായും എല്ലാം ദൈവത്തിന് സമർപ്പിക്കുന്നുവെന്നും ഫ്രാങ്കോ മുളക്കൽ കത്തില്‍ പറയുന്നുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിന്‍റേത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇതുകൊണ്ടൊന്നും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ബിഷപ്പ് പെട്ടെന്ന് എത്തിപ്പെടാനാകാത്ത ഇടങ്ങളിലേക്ക് യാത്ര പോകുമ്പോഴോ മാറിനില്‍ക്കുമ്പോഴോ ചുമതലകള്‍ നല്‍കുന്നത് സ്വാഭാവികമാണ്. അതിനപ്പുറമുള്ള നടപടികളായി ഇതിനെ കാണാനാവില്ല.
വത്തിക്കാന്‍ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്ത സത്യമാണെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു. വത്തിക്കാന്‍ ഇടപെടുമെന്ന് പ്രസ്താവിക്കാറില്ലെന്നും നോട്ടീസ് വഴി ബിഷപ്പ് സ്ഥാനത്ത് നിന്ന് നീക്കിയതായി അറിയിക്കുകയാണ് ചെയ്തതെന്നും നടപടിയില്‍ പ്രതീക്ഷയില്ലെന്നും പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam