
മൂവാറ്റുപുഴ: സിനിമാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊക്കെ മുദ്ര വായ്പ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സീരിയല്‍ നടന്‍ അറസ്റ്റില്‍. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്‍സണ്‍ (33) ആണ് പിടിയിലായത്. സൗത്ത് മാറാടി കരയില്‍ മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ ഇയാളെ സൈബര്‍ സെലിന്‍റെ സഹായത്തോടെയാമ് അറസ്റ്റ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന യുവതിയെ സിനിമയുടെ ലോക്കേഷനിലാണ് വിജോ പരിചയപ്പെട്ടത്. യുവതി സാമ്പത്തികാവശ്യം പറഞ്ഞപ്പോള്‍ പണം മുദ്ര വായ്പ വഴി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. വായ്പ എടുക്കുന്നതിന് ആവശ്യമായ രോഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സമാന കേസുകളില്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച വിജോ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ മൂന്ന് തട്ടിപ്പുകേസില്‍ പ്രതിയാണ്. മൂവാറ്റുപുഴ സ്വദേശി സലാമിന്‍റെ ഭൂമിക്കേസില്‍ അഞ്ച് ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് വാരന്‍റ് ഉണ്ട്.
പകല്‍ ആഡംബര കാറുകളില്‍ കറങ്ങി നടന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയും വാറന്‍റ് ഉളളതിനാല്‍ രാത്രി വൈകി വീട്ടിലെത്തുകയുമായിരുന്നു രീതി. ടെറസില്‍ ആയിരുന്നു വിജോയുടെ ഉറക്കം. പ്രതി വീട്ടിലുണ്ടെന്ന് അറിഞ്ഞ് വീട് വളഞ്ഞതോടെ ഊര്‍ന്നിറങ്ങി മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam