
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു. സംസ്ഥാനത്ത് റോഡ് തകർന്നതിനെത്തുടർന്ന് 4000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 15 പാലങ്ങൾക്ക് ബലക്ഷമായെന്നും ജി സുധാകരൻ പറഞ്ഞു. തകർന്ന റോഡുകൾ ഉടൻ തന്നെ പുനർനിർമ്മിച്ച് തുടങ്ങുമെന്നും എസി റോഡ് ഉയർത്തിപ്പണിയുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകാൻ തീരുമാനമായിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകാനുമാണ് തീരുമാനമായത്. ദുരുതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് 3800 രൂപ വീതം സഹായം നല്‍കും. ഇവര്‍ക്ക് സൗജന്യ റേഷനും ഒരുക്കും. മഴയിലും വെള്ളപ്പൊക്കത്തിലും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകാൻ നടപടി സ്വീകരിക്കും. വയനാട് ജില്ലയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി,ഡിജിപി, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ദുരിതാശ്വാസ പാക്കേജിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.
അതേസമയം, സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാദ്ധ്യത. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 45 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam