കൊച്ചി -മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈൻ: മാർച്ചിൽ കമ്മീഷൻ ചെയ്യാനൊരുങ്ങി ഗെയ്ൽ

By Web TeamFirst Published Sep 27, 2018, 12:07 PM IST
Highlights

കൊച്ചി -മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈൻ മാർച്ചിൽ കമ്മീഷൻ ചെയ്യാനൊരുങ്ങി ഗെയ്ൽ. എറണാകുളം ഉൾപ്പടെ 7 ജില്ലകളിൽ പ്രകൃതി വാതകമെത്തുന്നു. ഗെയ്ൽ സ്ഥലമേറ്റെടുപ്പിനെ ചൊല്ലി സമരം നടന്നിട്ട് ഒരു വർഷം. 

കൊച്ചി: കൊച്ചി-മംഗലൂരു പ്രകൃതിവാതക പൈപ്പ് ലൈൻ വരുന്ന മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്ന് ഗെയ്ൽ. 17ലക്ഷത്തിലധികം വീടുകളിലും, 597 സിഎൻജി സ്റ്റേഷനുകളിലും പ്രകൃതി വാതകമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിന് തന്നെയാണ് വയനാട് ഉൾപ്പടെ ഏഴ് ജില്ലകളിലും വിതരണത്തിനുള്ള ചുമതല.

പ്രഖ്യാപിച്ച 2007 മുതൽ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഉയർന്ന ആശങ്കകൾ, കഴിഞ്ഞ വർഷം നവംബറിൽ വടക്കൻ കേരളത്തിൽ സർക്കാരും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലെത്തി, സ്ഥലമേറ്റെടുപ്പിനെ ചൊല്ലി പദ്ധതിയുടെ ഭാവി തന്നെ സംശയത്തിലായി. എന്നാൽ പ്രതിഷേധം അയഞ്ഞതോടെ പദ്ധതിക്കായുള്ള തുടർപ്രവർത്തനങ്ങളും വേഗത്തിലായി. 443 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈനിന്‍റെ 408 Km കേരളത്തിലും 35 Km കർണാടകത്തിലുമാണ്. ഇതിൽ 375 km വെൽഡിംഗ് ജോലികൾ പൂർത്തിയായി.308Km മണ്ണിനടിയിലും സ്ഥാപിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തിലൂടെ വാതക ചോർച്ചയുണ്ടാൽ അതിവേഗം പരിഹരിക്കാമെന്ന് ഗെയ്ൽ ഉറപ്പ് നൽകുന്നു.ഇതിനായി ഓരോ 16 Km ലും ഉള്ള വാൾവ് സ്റ്റേഷനുകളുടെ ജോലിയും അന്തിമഘട്ടത്തിലാണ്.

ദേശീയ പൈപ്പ് ശൃംഖലയുടെ ഭാഗമാകണമെങ്കിൽ സർക്കാരിന് ജനങ്ങൾ ഉയർത്തിയ ആശങ്കകൾക്ക് നേരെ മുഖം തിരിക്കാനാകില്ലെന്നായി. നഷ്ടപരിഹാര പാക്കേജ് പുനർനിർണ്ണയിച്ചും, തണ്ണീർത്തട പ്രദേശങ്ങളിൽ നിർമ്മാണമുണ്ടാകില്ലെന്ന ഉറപ്പിലുമാണ് പദ്ധതി നിലവിൽ മുന്നോട്ട് പോകുന്നത്.

click me!