
മുംബൈ: സ്വവർഗാനുരാഗികളായ മൂന്ന് യുവാക്കൾ തമ്മിലുള്ള പ്രണയം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ യുവാക്കൾ പെട്ടെന്നാണ് പ്രണയത്തിലായത്. എന്നാൽ ആ പ്രണയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ കാമുകൻമാരിൽ ഒരാൾ അതിദാരുണമായി കൊല്ലപ്പെടുകയാണുണ്ടായത്. മുംബൈയിലെ ബാന്ദ്രയിൽ ഞായറാഴ്ച്ചയാണ് സംഭവം.
മുഹമ്മദ് ആസിഫ്, പാർത്ഥ് റാവൽ, ധവാൽ എന്നിവർ തമ്മിൽ അഗാധമായ പ്രണയത്തിലായിരുന്നു. എന്നാൽ പ്രണയത്തെച്ചൊല്ലി മൂന്നുപേരും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ട്. സംഭവം നടന്ന ദിവസം ഹിൽ റോഡിലുള്ള ആസിഫിന്റെ ഫ്ലാറ്റിലെത്തിയ ധവാൽ കിടപ്പുമുറിയിൽ പാർത്ഥിനെയും ആസിഫിനെയും ഒരുമിച്ച് കണ്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതിനെതുടർന്ന് മൂന്ന് പേരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ധവാൽ മെഴുകുതിരി സ്റ്റാൻഡ് ഉപയോഗിച്ച് പാർത്ഥിന്റെ തല അടിച്ചുപൊട്ടിക്കുകയുമായിരുന്നു.
25 വയസുള്ള എൻജിനിയറായ പാർത്ഥ് റാവലിനെ തലയ്ക്ക് ഗുരുതരപരുക്കുകളോടെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ബാദ്ര ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ച പാർത്ഥിന്റെ നില ഗുരുതരമായതിനെ തുടർന്ന് ലീലാവതി ആശുപത്രിയിേലക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഡോക്ടറുടെ നിർദ്ദേശം വകവയ്കാതെ ആശുപത്രി വിട്ട പാർത്ഥ് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആസിഫാണ് പൊലീസിൽ പരാതി നൽകിയത്. പാർത്ഥിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ ധവാൽ തന്നെയും ആക്രമിക്കാൻ ശ്രമിച്ചതായി ആസിഫ് പൊലീസിന് മൊഴി നൽകി. കേസിൽ കമ്പ്യൂട്ടർ എഞ്ചിനീയറായ ധവാലിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam