പഞ്ചാബിൽ 'നിർഭയ' മോഡൽ പീഡനത്തിന് ശേഷം പെൺകുട്ടിയെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം

By Web TeamFirst Published Feb 12, 2019, 10:45 PM IST
Highlights

ഇസ്വാൽ ഗ്രാമത്തിലെ ചാങ്ന പാലത്തിന് സമീപത്ത് വെച്ചാണ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ടത്.  യുവതിയെ തൊട്ടടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി പത്ത് പേർ ചേർന്ന് കൂട്ട ബലാൽസംഘം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. 

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പത്തു പേർ ചേർന്ന് ബലാൽസംഘം ചെയ്തു. ഇസ്വാൽ ഗ്രാമത്തിലെ ചാങ്ന പാലത്തിന് സമീപത്ത് വെച്ചാണ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ടത്. 

യുവതിയെയും  സുഹൃത്തിനെയും പിന്തുടർന്നെത്തിയ അക്രമി സംഘം കാറിന് നേരെ തുടർച്ചയായി കല്ലേറ് നടത്തിയ ശേഷം ബലം പ്രയോഗിച്ച് കാർ നിർത്തിക്കുകയായിരുന്നു. പത്ത് പേരടങ്ങിയ സംഘം  യുവതിയെയും യുവാവിനെയും കാറിൽ നിന്നും വലിച്ചിറക്കിയ ശേഷം ഇരുവരെയും മർദ്ദിക്കുകയും പെൺകുട്ടിയെ വിട്ടുകിട്ടണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. അക്രമികളിൽ നിന്നും രക്ഷപ്പെടാനായി യുവാവ് തന്‍റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. 

ഇതിനിടെ യുവതിയെ തൊട്ടടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി പത്ത് പേർ ചേർന്ന് കൂട്ട ബലാൽസംഘം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പണവുമായി ആരും എത്താതിരുന്നതോടെ അക്രമി സംഘം ഇരുവരെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയും സുഹൃത്തും നേരിട്ടെത്തി പരാതിപ്പെട്ടതോടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

യുവാവിന്‍റെ സുഹൃത്ത് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും അദ്യം നടപടി സ്വീകരിക്കാതിരുന്ന എഎസ്ഐ വിദ്യ രത്തനെ ഡിജിപി സസ്പെൻഡ് ചെയ്തു. പ്രതികളെന്ന് സംശയിക്കുന്ന ചിലർ പോലീസ് പിടിയിലായാതായാണ് സൂചന. പ്രതികളുടെ രേഖാ ചിത്രങ്ങളുപയോഗിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.

click me!