
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ വൃദ്ധനെ കെട്ടിയിട്ട് 40 പവൻ സ്വർണവും അമ്പതിനായിരം രൂപയും കവർന്നു. കവർച്ച വായിൽ തുണി തിരുകി കൈകൾ കൂട്ടിക്കെട്ടിയതിനുശേഷം എന്ന് വീട്ടുടമ സോമശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന ആളുകളാണ് പ്രതികൾ എന്ന സംശയിക്കുന്നതായി സോമശേഖരന്റെ മൊഴി. വൈകാതെ വലയിലാകുമെന്ന് മണ്ണുത്തി പോലീസ് അറിയിച്ചു. ചെറുവാറ വീട്ടിൽ സോമശേഖരനെയാണ് കെട്ടിയിട്ട ശേഷം സ്വർണ്ണവും പണവും കവർന്നത്.
ആഴ്ച അവസാനമായതിനാൽ മരുമകൾ അവരുടെ വീട്ടിലേക്കും സോമശേഖരന്റെ ഭാര്യ മകളുടെ വീട്ടിലേക്കും പോയിരിക്കുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് ഒരാൾ വന്ന് സോമശേഖരനെ ആക്രമിക്കുന്നത്. കുതറി മാറാൻ ശ്രമിച്ചപ്പോൾ തലയണ ഉപയോഗിച്ച് വായപൊത്തി. ഒച്ച എടുത്തപ്പോൾ മുഖത്ത് അടിച്ചു. ചുപ്, ചുപ് എന്ന് മോഷ്ടാവ് ഭീഷണിപ്പെടുത്തി. കള്ളന് വഴങ്ങിയില്ലെങ്കിൽ ഭയപ്പെടുത്തുമോ എന്ന് ഭയന്ന് പിന്നീട് ഒച്ച ഉണ്ടാക്കിയില്ലെന്ന് സോമശേഖരൻ പറഞ്ഞു. കഴുത്തിൽ കിടന്ന മാലയും കയ്യിൽ കിടന്ന സ്വർണ്ണ മോതിരവും കവർന്നു.
ഒന്നിലേറെ പേർ ഉണ്ടായിരുന്നു എന്നാണ് സോമശേഖരന്റെ മൊഴി. കള്ളന്മാർ പോയതിന് പിന്നാലെ പുറത്തിറങ്ങിയ സോമശേഖരൻ തന്നെ കയ്യിലെക്കെട്ട് അഴിച്ചു. പുറത്തിറങ്ങി നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. മണ്ണുത്തി പോലീസ് സ്റ്റേഷന് വളരെ അടുത്തായതിനാൽ വേഗത്തിൽ തന്നെ പോലീസ് സ്ഥലത്തെത്തി. പിൻവശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. അടുക്കള വാതിൽ സോമശേഖരൻ കുറ്റി ഇട്ടിട്ട് ഉണ്ടായിരുന്നില്ല. ഒന്നിലേറെ പ്രതികൾ ഉണ്ടായിരുന്നതാണ് പോലീസ് സംശയിക്കുന്നത്.
പോലീസ് വന്നതിനുശേഷം ആണ് അയൽവാസികൾ പോലും വിവരം അറിയുന്നത്. സോമശേഖരന്‍റെ സ്വർണത്തിന് പുറമേ ഭാര്യയുടെ ആഭരണങ്ങളും മരുമകളുടെ 27 പവനിൽ അധികം സ്വർണവും ആണ് നഷ്ടപ്പെട്ടത്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ദേശീയപാതയുടെ സമീപത്തുള്ള വീട് ആയതിനാൽ ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളെയും പോലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam