
ദില്ലി: സർക്കാർ വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു ഡസനിലധികം മാധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിച്ചു. വിമർശന വാര്‍ത്തകള്‍ നല്‍കുന്ന വെബ്‌പോര്‍ട്ടലുകളുടെ എഡിറ്റര്‍മാരുള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. ഈയിടെ നടന്ന കോടതി വിധി. അയോധ്യ കേസ് എന്നീ വിഷയങ്ങളിൽ ഇടപെട്ട മാധ്യമങ്ങളാണ് ഇവയിലുൾപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യാ കമ്മ്യൂണിക്കേഷൻ ഡയറക്ടറോട് ദ് ടെലഗ്രാഫ് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ ഇതുവരെ ഈ വിഷയം സംബന്ധിച്ച് വിശദീകരണം ലഭിച്ചിട്ടില്ല.
മുന്‍ ബി.ബി.സി മാധ്യമപ്രവര്‍ത്തകനും ജനതാ കാ റിപ്പോര്‍ട്ടര്‍ എഡിറ്ററുമായ റിഫാത് ജാവേദ്, പ്രശസ്ത കോളമിസ്റ്റായ ഐജാസ് സെയ്ദ് എന്നിവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അജയ് പ്രകാശ് (ദൈനിക് ഭാസ്‌കര്‍), പ്രേമ നേഗി, പ്രകാശ് (ജന്‍വാര്‍), മുംതാസ് ആലം, സെയ്ദ് അബ്ബാസ് (കാരവാന്‍), ബോള്‍ട്ടാ ഹിന്ദുസ്ഥാന്‍.കോം, ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ വസീം ത്യാഗി, സഞ്ജയ് പാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യപ്പെട്ടതായി ദ് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവാർത്തകൾ നൽകിയതിന്റെ പേരിൽ തങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തടഞ്ഞുവെച്ചതായി കാരവാന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സെപ്റ്റംബര്‍ 27ന് ജനതാ കാ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ റിഫാത് ജാവേദിന്റെതാണ് അക്കൗണ്ടാണ് ആദ്യം ബ്ലോക്ക് ചെയ്തത്. ‘റാഫേല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഷേധമറിയിച്ചപ്പോൾ അക്കൗണ്ട് തിരികെ ലഭിച്ചു. പക്ഷെ സെപ്റ്റംബര്‍ 27ന് അയോധ്യക്കേസിലെ ഒരു വിധിയെ കുറിച്ച് പോസ്റ്റിട്ട് ഒരു മിനുട്ടിന് ശേഷമാണ് അക്കൗണ്ട് ബ്ലോക്ക് ആയത്. ഒരു ദിവസം കഴിഞ്ഞ് ബ്ലോക്ക് മാറ്റിയിരുന്നു.’ റിഫാത് പറയുന്നു. വ്യാജവാര്‍ത്തകള്‍ക്കെതിരെയടക്കം റിപ്പോര്‍ട്ട് നല്‍കുന്ന പേജായ ജന്‍വാറിനെയും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam