
കൊച്ചി: ഹൈക്കോടതിയിൽ കേസ് നടത്താൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം 4 വർഷമായിട്ടും സർക്കാർ പരിഗണിച്ചില്ലെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ച് സിസ്റ്റർ റാണിറ്റ്. അവൾക്കൊപ്പം എന്ന് പറയുന്നവരുടെ വാക്ക് പ്രവർത്തിയിൽ വന്നാലെ പ്രയോജനം ഉള്ളൂവെന്നും റാണിറ്റ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സാധാരണ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്നാണ് നിയമ മന്ത്രി പി രാജീവിന്‍റെ പ്രതികരണം.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതി കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്. ആ വിധിപ്രസ്താവത്തിന് രണ്ട് നാൾ കഴിഞ്ഞാൽ 4 വർഷം ആകും. ഇക്കഴിഞ്ഞ 4 വർഷം മഠത്തിനുള്ളിൽ മാറിയുടുക്കാൻ തുണിപോലും നിഷേധിച്ച സഭാ നേതൃത്വത്തിന് മുന്നിൽ മുട്ടുമടക്കാതെ കുറവിലങ്ങാട്ടെ മഠത്തിൽ തുടരുന്നത് ഇനിയും നീതി നൽകാൻ കോടതികളുണ്ടെന്ന വിശ്വാസത്തിലാണ്. പക്ഷെ ഹൈക്കോടതിയിൽ കേസ് നടത്താൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം കഴിഞ്ഞ മാർച്ചിൽ ആഭ്യന്തര വകുപ്പ് നിസ്സാര കാരണങ്ങൾ പറഞ്ഞ് തളളി. നവംബറിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകി. എന്നാൽ ഇതുവരെ തീരുമാനമായില്ല.
എന്നാൽ ഹൈക്കോടതിയിൽ സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന നടപടി സാധാരണ ചെയ്യാറില്ലെന്നാണ് നിയമ മന്ത്രി പറയുന്നത്. നിയമ മന്ത്രിയുടെ മറുപടി മുൻ ഡിജിപി അസഫലി തള്ളുന്നു. ഇര ആവശ്യപ്പെട്ടാൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് നിലപാട്. സർക്കാരും സിസ്റ്റർ റാണിറ്റും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥാനമൊഴിഞ്ഞ ഫ്രാങ്കോ ശക്തനായി പുറത്ത് നിൽക്കുമ്പോൾ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് സിസ്റ്റർ റാണിറ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam