
ദില്ലി: ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോർഡാണ് ഏരിയൻ 5 റോക്കറ്റിനുള്ളത്. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.
ഗ്രാമീണമേഖലയുടെ ഇന്റർനെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. ഗ്രാമീണ മേഖലയിൽ ഇനി ഇന്റർനെറ്റ് സൗകര്യങ്ങൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും ലഭ്യമാകും. 5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആശയവിനിമയ രംഗത്ത് ഇന്ത്യ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി ശക്തിയിൽ പ്രവർത്തിക്കാൻ ജിസാറ്റ് 11 വഴി സാധ്യമാകും.
15 വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ ചെലവ്. റേഡിയോ സിഗ്നൽ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപഗ്രഹത്തിലുണ്ടാകും. ഈ ശ്രേണിയിൽ ഉൾപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും. ഇന്ത്യൻ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയൻ ഭ്രമണപഥത്തിലെത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam