
ദുബായ് : രണ്ടു മാസത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ 15 ശതമാനത്തോളം വര്‍ധന. കഴിഞ്ഞവര്‍ഷം വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയച്ചത് 6900 കോടി ഡോളറാണ്. 2016 ലെക്കാള്‍ 9.5% കൂടുതല്‍. 1991ല്‍ 300 കോടിയായിരുന്നതാണ് 2017ല്‍ 22 ഇരട്ടി വര്‍ധിച്ചത്.
ഈ നില തുടര്‍ന്നാല്‍ യുഎഇ ദിര്‍ഹത്തിന് 20 രൂപവരെ ലഭിക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് പലരും ഇപ്പോള്‍ പണം അയക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ നില തുടരുമെന്നും സമീപകാലത്ത് നിരക്ക് വളരെയേറെ താഴാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനുവരിയില്‍ ഒരു ദിര്‍ഹത്തിന് ശരാശരി 17.28 രൂപ ആയിരുന്നതാണ് ജൂണ്‍ അവസാനത്തോടെ 18.60 ആയത്.
കഴിഞ്ഞ ആറുമാസത്തിനിടെ വര്‍ധന 6.1%. ഇനിയും ഇതു കൂടുമെന്നാണ് സൂചനകളെന്നും എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങള്‍ അറിയിച്ചു. വര്‍ഷാവസാനത്തോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ രൂപ വീണ്ടും ദുര്‍ബലമാകാമെന്നു വിദഗ്ധര്‍ പറയുന്നു. ആര്‍ബിഐയുടെ കാര്യമായ ഇടപെടലോ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങളോ ഉണ്ടായില്ലെങ്കില്‍ വിനിമയനിരക്ക് അപ്പോള്‍ വീണ്ടും ഉയര്‍ന്നേക്കും.
യുഎഇ ദിര്‍ഹം 18.69 രൂപ (18.72 വരെ ഇടയ്ക്ക് എത്തി), കുവൈത്ത് ദിനാര്‍ 227.40 രൂപ, ഖത്തര്‍ റിയാല്‍ 18.71 രൂപ, സൗദി റിയാല്‍ 18.01 രൂപ, ഒമാന്‍ റിയാല്‍ 178.40 രൂപ, ബഹ്‌റൈന്‍ ദിനാര്‍ 181 രൂപ എന്നിങ്ങനെയായിരുന്നു ഇന്നലെ വൈകിട്ടത്തെ നിരക്ക്. ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ വര്‍ധന രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളിലാണ് ഇന്ത്യയിലേക്കു പണമയയ്ക്കുന്നതിന്‍റെ തോതു വീണ്ടും കൂടിയതെന്ന് മണി ട്രാന്‍സ്ഫര്‍ ഏജന്‍സികള്‍ പറയുന്നത്. ഇന്ധനവില ഉയരുന്നതും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര മല്‍സരവും വിനിമയനിരക്കിനെ ബാധിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam