
തിരുവനന്തപുരം: കേരളത്തിനെ ആശങ്കയിലാക്കി വീണ്ടും പെരുമഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് സമീപം ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ മുഖ്യമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി.
മുന്‍കരുതലെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തയാറാക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
നീലക്കുറിഞ്ഞി കാണാനായി മുന്നാറിലേക്ക് ഇനിയൊരു അറയിപ്പുണ്ടാകും വരെ യാത്ര പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. സ്ഥിതിഗതികള്‍ പരിഗണിച്ച് കേന്ദ്ര സേനകളോട് സജ്ജരായിരിക്കാനും മുഖ്യമന്ത്രി അറിയിച്ചു.
എന്‍ഡിആര്‍എഫിന്‍റെ അഞ്ച് ടീമുകളെ കൂടെ കേരളത്തിലേക്ക് അയ്ക്കാനും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാനിർദേശം കണക്കിലെടുത്ത് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെയും ദുരന്തനിവാരണഅതോറിറ്റിയിലെയും ഉന്നതതല ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.
പ്രളയം നൽകിയ ദുരന്തത്തിന്‍റെ ആഘാതം മാറും മുമ്പേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു.
ദീര്‍ഘ നാളേയ്ക്കായി അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കും. ഇങ്ങനെ അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ നാളെ വെെകുന്നേരത്തിന് മുമ്പ് തന്നെ സുരക്ഷിതമായി തീരം അണയണം എന്ന് നിര്‍ദേശമുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകൾ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam