പ്രധാനമന്ത്രി വേണമെന്ന് വിചാരിച്ചാല്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് സാധ്യം : കമല്‍ ഹാസന്‍

By Web DeskFirst Published Mar 30, 2018, 12:32 PM IST
Highlights
  • രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തമിഴ് രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകളാണ്  കമല്‍ഹാസന്‍ നടത്തുന്നത്
  • കാവേരി പ്രശ്നത്തിലെ ഏക പരിഹാര മാര്‍ഗം ബോര്‍ഡ് രൂപീകരണമെന്ന് കമല്‍ഹാസന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി കാവേരി മാനേജ്മെന്‍റ്  ബോര്‍ഡ് രൂപീകരിക്കണമെന്ന് ആഗ്രഹിച്ചാല്‍ അത് നടപ്പാവുമെന്ന് കമല്‍ ഹാസന്‍ . കാവേരി പ്രശ്നത്തിലെ ഏക പരിഹാര മാര്‍ഗ്ഗമാണ് ബോര്‍ഡ് രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു.  അന്തര്‍ സംസ്ഥാന ജല ട്രൈബ്യൂണല്‍ ആക്റ്റ് പ്രകാരം ഇത്തരത്തിലൊരു അതോറിറ്റിക്ക് സാധ്യതയുളളതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ രാജ്യത്ത് ഇപ്പോള്‍  നടക്കുന്നത് വോട്ട് രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് മെയ് 12ന് നടക്കാനിരിക്കേ കാവേരി പ്രശ്നത്തില്‍ പാര്‍ലമെന്‍റിലും പുറത്തും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് കമല്‍ ഹാസന്‍ ശക്തമായ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കാതിരുന്ന കമല്‍ പക്ഷേ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കടന്നാക്രമിക്കാന്‍ മറന്നില്ല. മക്കള്‍ നീതി മയ്യം എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ച് തമിഴ് രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകളാണ്  കമല്‍ ഹാസന്‍ നടത്തുന്നത്.  

എടപ്പാടി സര്‍ക്കാര്‍ മോദി സര്‍ക്കാരില്‍ വിഷയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണം എങ്കില്‍ മാത്രമേ ഫലമുണ്ടാവുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്സാട്ടിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വെള്ളം അത്യാവശ്യമാണ് അതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും എടപ്പാടി സര്‍ക്കാര്‍ അപ്രകാരം ചെയ്യാന്‍ താത്പര്യം കാണിക്കാത്ത പക്ഷം തമിഴ് ജനതയോട് അവര്‍ ചെയ്യുന്ന ക്രൂരതയാവുമതെന്നും അദ്ദേഹം പറഞ്ഞു.      

click me!