രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു; 2018ൽ ജോലി നഷ്ടമായത് 1.10 കോടി പേർക്കെന്ന് റിപ്പോർട്ട്

By Web TeamFirst Published Jan 5, 2019, 10:22 AM IST
Highlights

റിപ്പോർട്ടനുസരിച്ച് കൂലിപ്പണിക്കാർ, കാർഷിക തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നീ വിഭാ​ഗക്കാർക്കാണ് ഏറ്റവും കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്.

ദില്ലി: 2018ൽ ഒരുകോടി പത്തുലക്ഷം പേർക്ക് രാജ്യത്ത് ജോലി നഷ്ടമായെന്ന് റിപ്പോർട്ട്. സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സി എം ഐ ഇ)യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ജോലി നഷ്ടമായതിൽ ഭൂരിഭാ​ഗം പേരും ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റിപ്പോർട്ടനുസരിച്ച് കൂലിപ്പണിക്കാർ, കാർഷിക തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നീ വിഭാ​ഗക്കാർക്കാണ് ഏറ്റവും കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. 40.8 കോടിയായിരുന്നു 2017 ഡിസംബറിൽ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം. എന്നാൽ 2018 ഡിസംബർ ആയപ്പോഴേക്കും അത് 39.7 കോടിയായി കുറഞ്ഞു. പതിനഞ്ച് മാസത്തിനുള്ളിൽ രാജ്യത്തെ തെഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായെന്നും റിപ്പോർട്ടിൽ പറയുന്നു. ​ഗ്രാമപ്രദേശങ്ങളിൽ നിന്ന് 91ലക്ഷം പേർക്കും നഗരങ്ങളിൽ നിന്ന് 18 ലക്ഷം പേർക്കും ജോലി നഷ്ടമായി. 

സി എം ഐ ഇയുടെ കണ്ടെത്തലിൽ ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള 88 ലക്ഷം സ്ത്രീകൾക്കും 22 ലക്ഷം പുരുഷന്മാർക്കും ജോലി നഷ്ടമായിട്ടുണ്ട്. 37 ലക്ഷം രൂപ മാസശമ്പളം വാങ്ങുന്നവർക്കും ജോലി നഷ്ടമായി. അതേ സമയം 40നും 50നും ഇടക്ക് പ്രായമുള്ളവർക്ക് ജോലിയിൽ തന്നെ തുടരാനും സാധിച്ചിട്ടുണ്ടെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു. 

click me!