ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യ; നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി രാജ്‌നാഥ് സിങ്

Published : Dec 23, 2018, 11:43 PM ISTUpdated : Dec 24, 2018, 06:36 AM IST
ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യ; നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി രാജ്‌നാഥ് സിങ്

Synopsis

ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ്‌ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് നസറുദ്ദീൻ ഷാ നടത്തിയ ‌വിവാദ പരാമർശത്തിനെതിരേയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. 

ദില്ലി: ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ്‌ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് നസറുദ്ദീൻ ഷാ നടത്തിയ ‌വിവാദ പരാമർശത്തിനെതിരേയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാലയുടെ 114ാമത് സ്ഥാപക വാർഷികാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.      

ലോകത്തിൽ ഇന്ത്യയെപോലെ സഹിഷ്ണുതയുള്ള രാജ്യം വേറെയില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന സഹിഷ്ണുത, ലോകത്തിന്റെ മറ്റൊരു കോണിലും കണ്ടെത്താനാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ മതവിശ്വാസികളും ഒരുമിച്ച് സമാധനത്തോടെ കഴിയുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. അതാണ് ഇന്ത്യയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തവും സമ്പന്നമാക്കുകയും ചെയ്യുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.  
 
ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്‍റെ ജീവനേക്കാൾ പശുവിന്റെ ജീവന്‌ വിലകൽപ്പിക്കുന്ന സാഹചര്യമാണ്‌ രാജ്യത്തുള്ളതെന്നായിരുന്നു ബുലന്ദ്‌ഷഹർ ആൾക്കൂട്ട ആക്രമണത്തിൽ ഷാ പ്രതികരിച്ചത്. ഈ സാഹചര്യം ഉടൻ മാറുമെന്ന പ്രതീക്ഷയില്ലെന്നും ഇത്തരം സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്ന തന്റെ കുട്ടികളെക്കുറിച്ചോർത്ത് ഉത്‌കണ്ഠയുണ്ടെന്നും ഷാ പറഞ്ഞു. നിയമം കൈയിലെടുക്കുന്നവർ സമ്പൂർണ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംഭവത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് ഷായ്ക്കെതിരെ ഉയർന്നത്. ഇന്ത‌്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ രാജ്യം വിട്ട് പോകാൻ വെള്ളിയാഴ്ച ഉത്തർ‌പ്രദേശ് നവനിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് ജാനി ഷായോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിലേക്ക് പോകുന്നതിനായി നസറുദ്ദീൻ ഷായ്ക്ക് ടിക്കറ്റും അമിത് ജാനി ബുക്ക് ചെയ്തിരുന്നു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് കറാച്ചിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഷായ്ക്ക് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിരുന്നത്. 14961 രൂപയുടെ ടിക്കറ്റാണ് ഷായ്ക്കായി ബുക്ക് ചെയ്തത്.

കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി (എച്ച് വൈ വി) നസറുദ്ദീൻ ഷായ്ക്ക് 50,000 രൂപയുടെ ചെക്ക് അയച്ചു നൽകിയിരുന്നു. ‘പത്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിക്കപ്പെട്ട രാജ്യത്ത് അദ്ദേഹത്തിന് അരക്ഷിതാവസ്ഥ തോന്നുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. അത് കൊണ്ട് ഈ പണം ഉപയോഗിച്ച് ഷാ പാകിസ്ഥാനിലേക്ക് പോകട്ടെ. അദ്ദേഹത്തിന് സ്പീഡ് പോസ്റ്റ് വഴിയാണ് പണമയച്ചിരിക്കുന്നതെന്നുമാണ്’ യുവ വാഹിനിയുടെ അലിഘഡ് യൂണിറ്റ് പ്രസിഡന്റ് ആദിത്യ പണ്ഡിറ്റ് പറഞ്ഞു.

അതേസമയം രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുള്ള ഒരു പൗരന്‍ എന്ന നിലയില്‍ മാത്രമായിരുന്നു തന്റെ പ്രതികരണമെന്നായിരുന്നു പരാമര്‍ശത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം ഷാ പറഞ്ഞത്. “ആശങ്കയുള്ള ഇന്ത്യനെന്ന നിലയിലാണ് താനത് പറഞ്ഞത്. താനിത് മുമ്പും പറഞ്ഞിട്ടുണ്ട്. വഞ്ചകനാണെന്ന് പറയാന്‍ മാത്രം ഞാനെന്താണ് പറഞ്ഞത്? വിചിത്രമായിരിക്കുന്നു ഇത്” എന്നായിരുന്നു ഷായുടെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്