
ചെന്നൈ: രാജ്യത്തെ കരിമ്പ് കർഷകർക്കിടയിൽ ക്രമാതീതമാം വിധം ആത്മഹത്യാനിരക്ക് കൂടുന്നതായി കർഷകസംഘടനകൾ. വിറ്റ വിളകൾക്ക് പണം നൽകാൻ സ്വകാര്യമില്ലുകൾ തയ്യാറാകാത്തതാണ് കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നത്. 2015 ൽ കർണാടകയിൽ മാത്രം 1000 കരിമ്പ് കർഷകർ ആത്മഹത്യ ചെയ്തെന്ന് സംസ്ഥാനസർക്കാരിന്‍റെ കണക്കുകളുള്ളപ്പോൾ കഴിഞ്ഞ 3 വർഷമായി ഒരു ആത്മഹത്യയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു.
തഞ്ചാവൂരിലെ തിരുവയ്യാറിനടുത്തുള്ള ആനൈക്കുടി ഗ്രാമത്തിലെ സെൽവരാജിന് കരിമ്പ് എന്നും ലാഭമുള്ള വിളയായിരുന്നു. പരമ്പരാഗതമായി ചെയ്തുവന്ന കൃഷി. കരിമ്പ്കൃഷിയിലെ ലാഭം കൊണ്ടാണ് സെൽവരാജ് ഏഴേക്കർ നിലം വാങ്ങി സ്വന്തം വിളയിറക്കിയത്. എന്നാൽ രണ്ട് വർഷം മുൻപ് കരിമ്പ് വിറ്റുകൊണ്ടിരുന്ന മില്ലിൽ നിന്ന് വിറ്റ വിളയ്ക്കുള്ള പ്രതിഫലം കിട്ടിയില്ല. കടം വാങ്ങി സെൽവരാജ് അടുത്ത വിളയിറക്കി. അതിനും പണമില്ല.
കരിമ്പ് വിൽപനയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് ആരുമറിയാതെ പോകുന്ന അഴിമതിയാണെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് 42 കരിമ്പ് മില്ലുകളിൽ 24 എണ്ണവും സ്വകാര്യമേഖലയിലാണ്. തമിഴ്നാട്ടിലെ കർഷകർക്ക് ലഭിയ്ക്കാനുള്ള 2000 കോടി രൂപയുടെ കുടിശ്ശികയിൽ 300 കോടി രൂപ മാത്രമാണ് സർക്കാർ, സഹകരണമില്ലുകളിലുള്ളത്.
ബാക്കി 1700 കോടിയും സ്വകാര്യമേഖലയിലാണ്. ഇതെങ്ങനെ കർഷകർക്ക് ഈടാക്കി നൽകുമെന്ന കാര്യത്തിൽ ഇനിയും കൃത്യമായ നിലപാട് കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കില്ല.
ഉത്തർപ്രദേശിലും കർണാടകയിലും ഇപ്പോൾ തമിഴ്നാട്ടിലും കർഷക ആത്മഹത്യകൾ തുടർക്കഥയാകുമ്പോഴും ലോക്സഭയിൽ കേന്ദ്രസർക്കാർ നൽകിയ മറുപടി കാണുക. കഴിഞ്ഞ മൂന്ന് വർഷത്തിൽ, രാജ്യത്ത് ഒരു കരിമ്പുകർഷകൻ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാറിന്‍റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam