
കൊച്ചി: ഏറെ കോലാഹലമുണ്ടാക്കിയ, ജിഷ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലമിനെ ആലവയില്‍ എത്തിച്ചു. തൃശൂരിലെ രഹസ്യ കേന്ദ്രത്തില്‍നിന്നാണ് പ്രതിയെ ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചത്. മുഖം മറച്ചാണ് പ്രതിയെ ആലുവയിലേക്ക് കൊണ്ടുവന്നത്. പ്രതിയെ ഇന്നു മാധ്യമങ്ങളുടെ മുന്നില്‍ ഹാജരാക്കില്ലെന്നാണ് സൂചന. തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പടെ നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ആലുവ പൊലീസ് ക്ലബില്‍ ജിഷ കേസിലെ അന്വേഷണ സംഘം യോഗം ചേര്‍ന്ന് അനന്തരനടപടികളെ കുറിച്ച് ആലോചിക്കുകയാണ്. മുംബൈയില്‍നിന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തിരിച്ചെത്തിയ ശേഷം വാര്‍ത്താസമ്മേളനം വിളിച്ച് കേസ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമെന്നാണ് സൂചന.
ഇന്നു രാവിലെയോടെയാണ് ജിഷ കൊലക്കേസ് പ്രതി പിടിയിലായ വാര്‍ത്ത പുറത്തുവന്നത്. പിന്നീട് മുഖ്യമന്ത്രി വാര്‍ത്ത സ്ഥിരീകരിക്കുന്ന തരത്തില്‍ പ്രതികരിക്കുകയും ചെയ്‌തു. ഉച്ചയ്‌ക്കു ശേഷമാണ് പ്രതിയെയും കൊണ്ട് പൊലീസ് സംഘം തൃശൂരില്‍നിന്ന് ആലുവയിലേക്ക് വന്നത്. നാലു ദിവസമായി പ്രതി പൊലീസ് കസ്റ്റഡിയിലുണ്ട്. തൃശൂരിലെ അജ്ഞാതകേന്ദ്രത്തില്‍ പ്രതിയെ ചോദ്യം ചെയ്‌തുവരികയായിരുന്നു. എന്നാല്‍ ജിഷയുടെ മൃതദേഹം വികൃതമാക്കിയ ആയുധം എവിടെയാണ് ഉപേക്ഷിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പ്രതി നല്‍കിയിരുന്നില്ല. ഈ ആയുധം കണ്ടെടുത്ത് ഫോറന്‍സിക് പരിശോധന നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam