
തിരുവനന്തപുരം: ശബരിമല അവലോകനയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ടോമിന്‍ ജെ. തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യോഗം നടന്നുകൊണ്ടിരിക്കുന്നതിനിടെയില്‍ ടോമിന്‍ ജെ. തച്ചങ്കരി ഇറങ്ങിപ്പോകുകയായിരുന്നു.
തിരക്കുള്ളവർ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അവലോകന യോഗത്തില്‍ ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കെഎസ്ആര്‍ടിസി എംഡി കൂടിയായ ടോമിന്‍ ജെ. തച്ചങ്കരി ഇറങ്ങിപ്പോയത്.
യോഗത്തിലേക്ക് നേരത്തെ ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിമാരാരും എത്തിയിരുന്നില്ല. ഇതോടെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നിരുന്നു.
ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. ദർശനത്തിന് എത്തുന്നവർക്ക് ഒരു ആശങ്കയും വേണ്ടന്ന് യോഗത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. പലരും ദര്‍ശനത്തിനായി ആശങ്കയോടെ വിളിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. ഇന്നലെ മാത്രം 35,000 പേർ പൊലീസിന്‍റെ പോർട്ടൽ വഴി ദർശനം മുൻകൂട്ടി ബുക്ക് ചെയ്തുവെന്നും ഡിജിപി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam