
'' ജീവിതം നാളെയും അടുത്ത വര്‍ഷവും ഉണ്ടെന്ന് തീര്‍ച്ചയുള്ളവര്‍ക്ക്, സ്വന്തം കഥയെഴുത്ത് നാളേയ്ക്ക് മാറ്റിവയ്ക്കാം. ഓരോ ദിവസവും പുതിയ അകാശവും പുതിയ ഭൂമിയും എന്ന് കാണുന്ന എനിക്ക് നാളേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമെന്ന് തോന്നിയില്ല. അതുകൊണ്ട് നീന്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ നീന്തലിനെ പറ്റി എഴുതി.
ഈ ലോകത്തില്‍ 56 വര്‍ഷം ഞാന്‍ ജീവിച്ചതില്‍ 30 വര്‍ഷം സര്‍ക്കാര്‍ ഏല്‍പിച്ച ജോലി ചെയ്യുകയായിരുന്നു. ഇതുവരെ ജീവിതം എന്നെ എന്തുപഠിപ്പിച്ചെന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ പഠിച്ചതോ ജീവിതം എന്നെ പഠിപ്പിച്ചതോ ആയ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ജീവിത ദൗത്യം കൃത്യമായി മനസ്സിലാക്കുന്ന പ്രായം മുതലാണ് സ്വന്തമായി ജീവിതം തുടങ്ങുന്നത്. അതുവരെ ഇരുട്ടില്‍തപ്പുകയോ, മറ്റുള്ളവരുടെ പാത പിന്തുടരുകയാ നമ്മുടേതല്ലാത്ത പാതയില്‍ സഞ്ചരിക്കുകയോ ആവാം. ജീവിതോദ്ദേശം കൃത്യമായി മനസിലായിക്കഴിഞ്ഞാല്‍ പിന്നെ തീരുമാനങ്ങള്‍ക്കും വ്യക്തയുണ്ടാവും.
കേരളത്തിലെ സാമ്യാന്യ ജനങ്ങള്‍ക്ക് ഭരണത്തിന്റെ ചില വശങ്ങളും മറുവശങ്ങളും കാണാനും, ഈ ഭരണത്തിന്റെ ഭാഗമായി എത്താന്‍ നടത്തിയ ഒരുക്കങ്ങളും ലളിതമായി ഈ പുസ്തകം പറയുന്നു. ഭരണത്തിന്റെ സ്റ്റേജില്‍ കാണുന്ന കാഴ്ചകള്‍ക്കും ശബ്ദങ്ങള്‍ക്കും പുറകില്‍ ചായവും ചമയവുമില്ലാത്ത കാര്യങ്ങളുണ്ടെന്ന് 23 അദ്ധ്യായങ്ങളും വായിച്ച് കഴിയുമ്പോള്‍ തോന്നാം.
1982ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം 2017ല്‍ വിജിലന്‍സിലെ പ്രവര്‍ത്തനം വരെയുളള വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ നല്‍കി. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് മുമ്പ് എന്താണ് സിവില്‍ സര്‍വീസിലെ യാത്ര എന്നറിയാതെ വന്നയാളാണ് ജേക്കബ് തോമസ്. ഇനി സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ അങ്ങനെ അജ്ഞരായി കടന്ന് വരേണ്ട എന്ന ലക്ഷ്യവും ഈ പുസ്തകത്തിനുണ്ട്.
ഒരു കാല്‍ എപ്പോഴും ജനപക്ഷത്ത്, സാമാന്യജനങ്ങളുടെ കൂടെ നിന്ന് സര്‍ക്കാരിന്റെ ഭാഗമായി യാത്ര ചെയ്ത അനുഭവമാണ് ഈ പുസ്തകം വിവരിക്കുന്നത്. കടല്‍ത്തീരത്തെ കാല്‍പാടുകള്‍ എന്നെ പഠിപ്പിക്കുന്നത് നടന്നുകൊണ്ടേയിരിക്കണമെന്നാണ്. തിരയടിച്ച് മണ്‍മറയുന്ന ഓരോ കാല്‍പാടിനും പകരമായി പുതിയൊരു കാല്‍പാടുവേണം. അത് മുന്നോട്ടുള്ളതുമാവണം. ''
(കേരള ബുക്ക് സ്റ്റോര്‍ ഡോട് കോം എന്ന ബ്ലോഗില്‍ജേക്കബ് തോമസ് കുറിച്ചത് )
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam