
ചെന്നൈ: വി കെ ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കി അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. ജയലളിതയുടെ ഓര്‍മയ്‌ക്കായി ജനറല്‍ സെക്രട്ടറി പദം എക്കാലത്തേയ്‌ക്കും ഒഴിച്ചിടാന്‍ തീരുമാനിച്ച ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി നേതൃപദവികള്‍ ഒ. പനീര്ശെല്വത്തിന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയ്‌ക്ക് കൈമാറി. അതേസമയം, തന്റെ അനുവാദമില്ലാത്ത ജനറല്‍ കൗണ്‍സില്‍ അസാധുവാണെന്ന് ടിടിവി ദിനകരന്‍ പ്രഖ്യാപിച്ചു.
കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് അമ്മ, പുരട്ചി തലൈവി അമ്മാ പാര്‍ട്ടികളുടെ സംയുക്ത ജനറല്‍ കൗണ്‍സില്‍ യോഗം തുടങ്ങിയത്. 2780 അംഗങ്ങളുള്ള ജനറല്‍ കൗണ്‍സിലില്‍ ക്ഷണം 2160 പേര്‍ക്ക് മാത്രമായിരുന്നു. കനത്ത പൊലീസ് കാവലില്‍ ക്ഷണിയ്‌ക്കപ്പെട്ടവരെ മാത്രം ബസുകളിലാക്കി വേദിയിലേയ്‌ക്ക് കൊണ്ടു വന്നു. യോഗത്തില്‍ ജയലളിതയ്‌ക്ക് ആദരാഞ്ജലികളര്‍പ്പിച്ച ശേഷം മന്ത്രി ആര്‍ ബി ഉദയകുമാര്‍ പ്രമേയം വായിച്ചു തുടങ്ങി. 14 തീരുമാനങ്ങളായിരുന്നു പ്രമേയത്തിലുണ്ടായിരുന്നത്.
ശശികലയെ പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം നീക്കുന്നുവെന്നത് തന്നെയായിരുന്നു പ്രധാന തീരുമാനം. ജയലളിതയുടെ ഓര്‍മയ്‌ക്കായി ജനറല്‍ സെക്രട്ടറി പദം എക്കാലത്തേയ്‌ക്കും ഒഴിച്ചിടുന്നു. പാര്‍ട്ടിയുടെ നേതൃത്വം ഒ പനീര്ശെല്വത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്കാകും. എടപ്പാടി കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷനാകും.
ടിടിവി ദിനകരന്‍ നടത്തിയ നിയമനങ്ങളെല്ലാം ചട്ടവിരുദ്ധമാണ്, അതിനാല്‍ ജയലളിത നിയമിച്ചവര്‍ തന്നെ പാര്‍ട്ടി പദവികളില്‍ തുടരും. തീരുമാനങ്ങളെല്ലാം അംഗങ്ങള്‍ കയ്യടിച്ച് പാസ്സാക്കുമ്പോള്‍ സമാന്തരമായി തന്‍റെ നേതൃത്വത്തിലുള്ള ജയ പ്ലസ് ചാനലിലൂടെ പുതിയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു ടിടിവി ദിനകരന്‍. തന്‍റെ അനുവാദമില്ലാത്ത ജനറല്‍ കൗണ്‍സില്‍ അസാധുവാണെന്ന് ടിടിവി ദിനകരന്‍ പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam