കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എസ്എഫ്ഐ . സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബി ജെ പി അധ്യാപക സംഘടനാ നേതാവ് ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി ജനാധിപത്യ, ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ചാൻസലർ പദവിയുടെ അധികാര ദുർവിനിയോഗവുമാണെന്ന് എസ് എഫ് ഐ. സർക്കാർ നൽകിയ പാനൽ തള്ളിക്കൊണ്ടുള്ള ഈ നിയമനത്തിലൂടെ കേരളത്തിലെ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. സർവകലാശാല വിഷയത്തിൽ ഗവർണറുമായി നടത്തുന്നത് വെറും ഗുസ്തി പിടിത്തമല്ലെന്ന് യു ഡി എഫ് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. സജിത റാണിയുടെ നിയമനത്തിൽ വി.ഡി. സതീശനും ഗവർണറും തമ്മിൽ കഴിഞ്ഞദിവസം നടത്തിയ സൗഹൃദ കൂടിക്കാഴ്ച ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ യു ഡി എഫും ടി സിദ്ധിഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സഞ്ജീവിന്‍റെ കുറിപ്പ്
കാർഷിക സർവകലാശാലയിൽ സംഘി നേതാവ് ടി സജിത റാണിയെ വിസി ആയി നിയമിച്ച തീരുമാനം ചാൻസിലറുടെ അധികാര ദുർവിനിയോഗമാണ്. സർക്കാർ പട്ടിക തള്ളിക്കൊണ്ടുള്ള നിയമനം ഗവർണറുടെ ജനാധിപത്യ, ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. ഇനിയെങ്കിലും സർവ്വകലാശാല വിഷയത്തിലെ ഗവർണറോടുള്ള നിലപാട് ഗുസ്തി പിടിത്തമല്ലെന്ന് യു ഡി എഫ് മനസ്സിലാക്കണം മന്ത്രി ടി സിദ്ധിഖ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അതോടൊപ്പം കഴിഞ്ഞദിവസം സൗഹൃദ സന്ദർശനം നടത്തി വി ഡി സതീശൻ - ആർലേക്കർ കൂടിക്കാഴ്ച കാർഷിക വിസി നിയമനത്തെ കൂടി സംശയത്തിലാക്കുന്നു. എന്തായാലും യു ഡി എഫ് നിലപാട് എന്തെന്ന് വ്യക്തമാക്കണം. സംഘപരിവാറിന് കേരളത്തിലെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാൻ കഴിയില്ല, അതിനെ ചെറുക്കാൻ ഏതറ്റം വരെയും എസ് എഫ് ഐ പോകും.
