
ദില്ലി: ദേശീയ പുരസ്ക്കാരത്തെ മാനിക്കണമെന്ന് സംവിധായകന്‍ ജയരാജ്. അവാര്‍ഡ് പിള്ളേരുകളിയല്ലെന്നും അവാര്‍ഡ് സ്വീകരിക്കാത്തത് അവരുടെ നഷ്ടമാണെന്നും ജയരാജ് പ്രതികരിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികിര്കകുകയായിരുന്നു അദ്ദേഹം.
വിവാദത്തിലായ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മലയാളത്തില്‍ നിന്ന് അവാര്‍ഡ് ജേതാക്കളായ ഫഹദ്, പാര്‍വ്വതി, സജീവ് പാഴൂര്‍, അനീസ് കെ.മാപ്പിള എന്നിവരടക്കമുള്ളവര്‍ വിട്ടുനിന്നപ്പോള്‍ യേശുദാസും ജയരാജും നിഖില്‍ എസ് പ്രവീണും ചടങ്ങില്‍ പങ്കെടുത്തു. ബഹിഷ്‌കരണത്തോട് യോജിപ്പില്ലെന്നാണ് ഇവരുടെ നിലപാട്.
11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധിച്ചത്. ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിലാണ് എതിര്‍പ്പ്. നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരുന്നത്. പുരസ്‌കാര വിതരണത്തില്‍ വിവേചനം പാടില്ലെന്നാണ് പുരസ്‌കാര ജേതാക്കളുടെ വിമര്‍ശനം.
ഇതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കി കൊണ്ടാണ് ചടങ്ങ് നടത്തിയത്. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാത്തവരുടെ പേരും കസേരയും സദസ്സിൽ നിന്നും എടുത്തു മാറ്റി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ഫഹദ് ഫാസില്‍ ദില്ലി വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam