
കണ്ണൂര്‍: കീഴാറ്റൂരിൽ സമരപ്പന്തൽ കത്തിച്ചത് ദൗർഭാഗ്യകരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. അനധികൃതമായി നിർമ്മിച്ച പന്തൽ ആരോ കത്തിക്കുകയായിരുന്നുവെന്നാണ് ജയരാജന്റെ നിലപാട്. ഒരാളാണെങ്കിൽ പോലും സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും കീഴാറ്റൂർ സന്ദർശിച്ച് പി ജയരാജൻ പറഞ്ഞു.
കീഴാറ്റൂരിൽ ബൈപ്പാസ് കടന്നുപോകുന്ന അലൈന്മെന്റ് പരിശോധിച്ച പി ജയരാജൻ, തീയിട്ട ശേഷം തോട്ടിലെറിഞ്ഞ സമരപ്പന്തലും വയലും നടന്നു കണ്ടു. സമരത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ആവർത്തിച്ചു. പന്തൽ കത്തിച്ചത് സിപിഎം പ്രവർത്തകരല്ലെന്ന് ആവർത്തിക്കുന്ന പി ജയരാജൻ പക്ഷെ സമരക്കാരാണ് ഇത് കത്തിച്ചതെന്ന സിപിഎം ആരോപണത്തിന് ഒപ്പമില്ല.
അതേസമയം വികസനത്തിനെതിരല്ലെന്നും വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും വയല്‍ക്കിളി സമരത്തോട് പ്രതികരിച്ചുകൊണ്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാൽ സമരക്കാരോടുള്ള സർക്കാർ സമീപനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കീഴാറ്റൂരിൽ വയൽ ദേശീയ പാതയ്ക്കായി അളക്കുന്നതിനെതിരെ വയൽക്കിളി പ്രവർത്തകർ കഴിഞ്ഞ ദിവസം ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ബൈപ്പാസ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി.
കണ്ണൂര്‍ തളിപ്പറമ്പിന് കൂഴാറ്റൂരില്‍ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. ദേശീയ പാതയ്ക്കായി കീഴാറ്റൂരിലെ വയലിന് മധ്യത്തിലൂടെയാണ് റോഡിന്റെ രൂപരേഖ ഉണ്ടാക്കിയത്. എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്ന് റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു.
സിപിഎമ്മിന്റെ വോട്ട് ബാങ്കായ കീഴാറ്റൂരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സമരരംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ സമരസമിതി തയ്യാറായില്ല. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. വയല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമരസമിതി വയല്‍ക്കിളികളുടെ നേതൃത്വത്തിലാണ് സമര പ്രതിരോധം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam