ജെസ്‌ന തിരോധാനക്കേസില്‍ വഴിത്തിരിവാകുന്ന കണ്ടെത്തല്‍

First Published Aug 3, 2018, 7:23 PM IST
Highlights

വീട്ടില്‍ ബൈബിളില്‍ നിന്നുമാണ് സിം കാര്‍ഡ് കണ്ടെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

കൊച്ചി: ജെസ്‌ന തിരോധാനക്കേസില്‍ വഴിത്തിരിവാകുന്ന പുതിയ തെളിവ് കിട്ടിയതായി റിപ്പോര്‍ട്ട്. ജസ്‌ന രഹസ്യമായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കണ്ടെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വീട്ടില്‍ ബൈബിളില്‍ നിന്നുമാണ് സിം കാര്‍ഡ് കണ്ടെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

അതേസമയം നിലവിലെ അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. കേസന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഈ മാസം 17ന് വീണ്ടും കോടതി പരിഗണിക്കും.  ജെസ്‌നയുടെ ആണ്‍ സുഹൃത്തിനെ അന്വേഷണ സംഘം 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ജസ്‌നയുമായുള്ള സൗഹൃദവും ഇതില്‍ ജസ്‌നയുടെ കുടുംബത്തിന്റെ ഇടപെടലും സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചത്. 

കുടുംബത്തിന്റെ ഇടപെടല്‍ ജസ്‌നയെ മാനസികമായി തളര്‍ത്തിയിരിക്കാമെന്ന് സുഹൃത്ത് അന്വേഷണ സംഘത്തോട് പറഞ്ഞു.  രണ്ട് ദിവസം മുമ്പാണ് ജെസ്‌നയുടെ സുഹൃത്തിനെ അന്വേഷണ സംഘം 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. 

ജെസ്‌നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നെന്നും ജെസ്‌നയുമായി അടുപ്പമുണ്ടായിരുന്നെന്നും ആണ്‍ സുഹൃത്ത് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജസ്‌നയുടെ അടുത്ത ബന്ധു താക്കീത് ചെയ്തിരുന്നു. അതിന് ശേഷം ജെസ്‌നയുടെ ഫോണ്‍ കോളുകള്‍ എടുക്കാറില്ലായിരുന്നെന്നും ആണ്‍സുഹൃത്ത് വെളിപ്പെടുത്തി.

click me!