മരണത്തിന് പിന്നിൽ പ്രദേശത്തെ സ്കൂൾ മാനേജരാണെന്ന് അയൽവാസികൾ പറയുന്നു. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അംറോഹ: ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന മാധ്യമപ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാൾ എന്നയാളാണ് മരിച്ചത്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. മരണത്തിന് പിന്നിൽ പ്രദേശത്തെ സ്കൂൾ മാനേജരാണെന്ന് അയൽവാസികൾ പറയുന്നു. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെയും വീട്ടുകാരുടെയും ആരോപണം.
രാകേഷ് അഗർവാളിനെ ഞായറാഴ്ച വൈകിട്ടാണ് പ്രദേശത്തെ സ്കൂൾ മാനേജരായ ശ്യാം ഗിരി എന്നയാൾക്കൊപ്പം കാണാതായത്. ഇവർ ഒന്നിച്ച് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. രാകേഷിനെ ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സഹോദരങ്ങൾ ആരോപിക്കുന്നു. രാകേഷിന് ഒരു ലക്ഷം രൂപയോളം കടമുണ്ടെന്നും ശ്യാം ഗിരിയുമായി ഇയാൾ പണമിടപാടുകൾ നടത്തിയിരുന്നുവെന്നും സഹോദരൻ പറയുന്നു. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസ് സാക്ഷ്യം. രാകേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.