
പത്തനംതിട്ട: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തനിക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. റാന്നി കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍ .
ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ഇലന്തൂർ സ്വദേശി സൂരജിന്‍റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തത്.
കെ.സുരേന്ദ്രന് പുറമേ ആർഎസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർഎസ്എസ് നേതാവ് ആർ.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യം കിട്ടിയാലും കണ്ണൂർ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റില്‍ ജാമ്യം ലഭിക്കാതെ കെ.സുരേന്ദ്രന് ജയിൽ മോചിതനാകാൻ കഴിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam