
തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തെ കൈമറന്ന് സഹായിച്ചതാണ് തമിഴ്നാട്. ധനസഹായമായും അവശ്യവസ്തുക്കളായും തമിഴ് ജനത കേരളത്തിന്‍റെ കണ്ണീരൊപ്പാനായി കൂടെ നിന്നു. ഗജ ചുഴലിക്കാറ്റ് നാശംവിതച്ച തമിഴ്‌നാടിന് സഹായവുമായി കേരളവും കൈ കോര്‍ക്കുകയാണ്. തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ബാധിക്കപ്പെട്ട മേഖലകളില്‍ സഹായവെട്ടം നിറയ്ക്കാൻ കേരളത്തിന്റെ സ്വന്തം കെ.എസ്.ഇ.ബി. സംഘവുമെത്തി. വൈദ്യുതിവകുപ്പിലെ നൂറ് ജീവനക്കാരടങ്ങിയ സംഘമാണ് തമിഴ്‌നാട്ടിലെ വിവിധ ദുരന്തമേഖലകളിൽ വൈദ്യുതി തിരികെയെത്തിക്കാനുള്ള ജോലികള്‍ക്കായി എത്തിയത്.
ഗജയ്ക്കു പിന്നാലെ പെരുമഴയുമെത്തി വൈദ്യുതിബന്ധം പൂർണമായും വിച്ഛേിദിക്കപ്പെട്ട തഞ്ചാവൂർ ജില്ലയിലാണ് ഇവരുടെ പ്രവർത്തനം. പുതുക്കോട്ട, ഗന്ധർവക്കോട്ട തുടങ്ങി ഇടങ്ങൾ ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിലാണ് പ്രധാനമായും കെ.എസ്.ഇ.ബി.യുടെ സഹായമെത്തുന്നത്. ഏഴുദിവസമായി ഇവിടെ വൈദ്യുതി ഇല്ലാതായിട്ട്. 2500 പോസ്റ്റുകളാണ് ഈ മേഖലയിൽ ഒടിഞ്ഞുവീണത്. പുതുക്കോട്ടയിലെ ട്രാൻസ്‌ഫോമറുകൾ മിക്കവയും നശിച്ചു. കാട്ടാക്കട ഡെപ്യൂട്ടി സി.ഇ. മോസസ് രാജകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണികൾക്ക് നേതൃത്വംകൊടുക്കുന്നത്.
നാല് വാഹനങ്ങൾ, ടി.എം.ആർ. മീറ്റർ ടെസ്റ്റിങ് യൂണിറ്റ്, എൻജിനീയറിങ് യൂണിറ്റ് എന്നിവയടക്കം പൂർണസജ്ജമായാണ് ടീം പ്രവർത്തിക്കുന്നത്. നിരവധി എ.ഇ.മാരും കരാർ ജീവനക്കാരുമുണ്ട്് സംഘത്തിൽ. കുഴിയെടുത്ത് പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കുന്നതുമുതൽ എല്ലാ പണികളും ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലായിരുന്നു പല പ്രദേശങ്ങളുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ജോലിക്ക് ആവശ്യമായ സാധനങ്ങൾ തമിഴ്‌നാട് സർക്കാർ എത്തിച്ചുകൊടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് നിരവധി സഹായം തമിഴ്നാട്ടിലേക്കെത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam