
തിരുവനന്തപുരം: വിശ്വാസിസമൂഹത്തോട് പി.എസ് ശ്രീധരൻപിള്ള മാപ്പ് പറയണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസിസമൂഹത്തെ ബിജെപി വഞ്ചിച്ചെന്നും കടകംപള്ളി പ്രതികരിച്ചു.
കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശബരിമലയെന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന കേരളത്തിന്‍റെ പൊതുസമൂഹത്തോടും സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് കടകംപള്ളി ഫേസ്ബുക്ക് പേസ്റ്റിലൂടെ പ്രതികരിച്ചു. 17ആം തീയതി മുതലുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് ഏഷ്യാനെറ്റ് പുറത്ത് വിട്ട ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ശ്രീധരൻ പിള്ള തന്നെ പറയുന്നുണ്ട്. ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ബിജെപി ശ്രമിച്ചിരുന്നതെന്നും കടകംപള്ളി ആരോപിച്ചു.
ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ചെന്നായിരുന്നു പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
നടയടയ്ക്കുമെന്ന ശബരിമല തന്ത്രിയുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam