Latest Videos

പ്രസംഗം വിവാദമാക്കിയതിന് പിന്നിൽ ദുരുദ്ദേശ്യം; ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട: ശ്രീധരന്‍പിള്ള

By Web TeamFirst Published Nov 5, 2018, 3:55 PM IST
Highlights

മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നു. ഇത് അപകടകരമായ പോക്കാണെന്നും പി.എസ്.ശ്രീധരൻ പിള്ള. പ്രസംഗം ഇന്നലെത്തന്നെ സമൂഹ മാധ്യമങ്ങളിൽ തത്സമയം കൊടുത്തതാണ്. പ്രസംഗം പ്രവർത്തകരെ ഉത്തേജിപ്പിക്കാനെന്ന് ശ്രീധരൻ പിള്ള. 

തിരുവനന്തപുരം: കോഴിക്കോട് യുവമോർച്ച യോഗത്തിൽ താൻ നടത്തിയ പ്രസംഗം പ്രവർത്തകരെ ഉത്തേജിപ്പിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. തന്‍റെ പ്രസംഗം രഹസ്യമായിരുന്നില്ല. അവിടെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് വിവാദമാക്കിയത് ദുരുദ്ദേശപരമാണെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. അവരാണ് തന്‍റെ പ്രസംഗം വിവാദമാക്കിയത്. ഇത് അപകടകരമായ പോക്കാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഇന്നലെത്തന്നെ സമൂഹ മാധ്യമങ്ങളിൽ തത്സമയം കൊടുത്ത പ്രസംഗം പുതിയ സംഭവമായി ചാനലുകൾ കാണിക്കുന്നത് നാണക്കേടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

അഭിഭാഷകനെന്ന നിലയിൽ എല്ലാ പാർട്ടികളെയും സഹായിച്ചിട്ടുണ്ട് . നിയമസഭയിലെ അക്രമത്തിൽ ഉന്നത സിപിഎം നേതാക്കൾ തന്‍റെ ഉപദേശം തേടിയിരുന്നു. തന്ത്രി കണ്ഠരര് രാജീവര് താനുമായി സംസാരിച്ചത് നിയമോപദേശത്തിനാണ്. അഭിഭാഷകൻ എന്ന നിലയിലും വിശ്വാസി എന്ന നിലയിലും തന്‍റെ കടമയാണ് ചെയ്തത്. ശബരിമലയിൽ ബിജെപിക്ക് രാഷ്ട്രീയലക്ഷ്യം ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്നും ശ്രീധരൻ പിള്ള ചോദിച്ചു.

കോഴിക്കോട് തുലാമാസ പൂജയ്ക്കിടെ ശബരിമല നട അടച്ചിടാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിലാണ് പറഞ്ഞത്. യോഗത്തിൽ നിന്നും ചോർന്നുകിട്ടിയ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ഐജി ശ്രീജിത്ത്  രണ്ട് സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്‍റെ ഉറപ്പിന്മേലാണ് സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരൻ പിളള പറയുന്നു.

Also Read: 'ഇത് ഗോൾഡൻ ഓപ്പർച്യൂണിറ്റി' ; ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ വെളിപ്പെടുത്തിയത്

click me!